kunjan radio

2011, നവംബർ 18, വെള്ളിയാഴ്‌ച

ഞാനും എന്റെ ചെന്നൈയും :)

ഐ ലവ് യു ,....ചെന്നൈ .......:)


അതെ ഇവളെ എനിക്കിപ്പൊ ഭയങ്കര പ്രേമാണ്...തുടക്കത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നെന്ന്കിലും ക്രമേണ ആലീസ് വണ്ടർലാൻഡിൽ തന്നെ പിടിച്ചു നിന്നു...ഇപ്പൊ അതിഭയങ്കര പ്രേമം...!

കുട്ടിക്കാലത്ത് എനിക്കറിയാവുന്ന മദ്രാസ്സ് , ആണ്ടിലൊരിക്കൽ മുത്തശ്ശന്റെ ശ്രാദ്ധത്തിനു തറവാട്ടിൽ എല്ലാവരും ഒത്തുകൂടുന്ന സമയത്ത് , മദിരാശിയിൽ നിന്നു വരുന്ന ചില ബന്ധുക്കള് മാത്രായിരുന്നു..അവരുടെ ഒക്കെ കുട്ടികൾ നാട്ടിലെ അമ്പലക്കുളത്തിൽ ഞങ്ങളുടെ ഒക്കെ നീന്തൽ കണ്ടിട്ട് അന്തം വിട്ട് കരയ്ക്കു നിക്കുന്നതും, വെള്ളത്തിലിറങ്ങാൻ പേടിച്ച് നിൽക്കുന്നതുമാ‍ായിരുന്നു...അയ്യെ വെള്ളല്ല്യാത്ത നാടൊ എന്നോർത്ത് നമ്മുടെ ജലസമ്പത്തിനെ ഓർത്ത് അഹങ്കരിച്ചിരുന്നു..!

വർഷങ്ങൾക്കു ശേഷം ഞാൻ ഒന്നൊ രണ്ടൊ പ്രാവശ്യം വിരുന്ന്കാരിയായി വന്നപ്പോഴും ഇവിടം ഇഷ്ടപ്പെട്ടില്ല...എങ്ങും വൃത്തികേടുകൾ തന്നെ...ഭക്ഷണം പോലും അറച്ചറച്ചാണ് കഴിച്ചത്...! പക്ഷേ പിന്നീട് ഞാൻ വീട്ടുകാരിയായാണ് രംഗപ്രവേശം ചെയ്തത്..അങ്ങനെ പതുക്കെ പതുക്കെ ഞാൻ ചെന്നൈയെ പ്രേമിച്ചു തുടങ്ങി....!!


പണ്ടുകാലത്ത് മദ്രാസ്സ് എന്നു പറഞ്ഞാൽ എം ജി ആർന്റെ , ജയലളിതയുടെ , കരുണാനിധിയുടേ , വുഡ്ലാന്റ്സ് ഹൊട്ടെലിന്റെ , ഹാരിസൺസ് ഹോട്ടെലിന്റെ , മൂർ മാർകെറ്റിന്റെ, മറീന ബീച്ചിന്റെ , അഡയാർ തിയൊസഫിക്കൽ സൊസൈറ്റിയുടേ , എല്ലാറ്റിനുമുപരി കോടമ്പാക്കത്തിന്റെ ചീഞ്ഞളിഞ്ഞ കഥകളുടെ , അതിൽ നിന്നു വിരിഞ്ഞു വന്നിരുന്ന താമരപ്പൂക്കൾ പോലുള്ള സിനിമകളുടെ , ഒക്കെ നാടായിരുന്നു...ഇന്നും കോടമ്പാക്കം സിനിമയ്ക്കു പ്രസിദ്ധി കേട്ടതെങ്കിലും , അതിലും പ്രാധാന്യം വടപളനിയൊ , സാലിഗ്രാമമൊ, വത്സരവാക്കമൊ കയ്യടക്കിയെന്നു തോന്നുന്നു..പക്ഷെ ഇന്നത്തെ ചെന്നൈ ഒന്നാംതരം പണക്കാരുടെ , അടിപിടി കത്തികുത്തുകാരുടെ , മനോഹരങ്ങളായ പൂന്തോട്ടങ്ങളുടെ , ഫ്ലാറ്റ് സ്മുച്ചയങ്ങളുടെ , അമ്യൂസ്മെന്റ് പാർക്കുകളുടെ , ഭീകരങ്ങളായ ഷോപ്പിങ്ങ് മാളുകളുടെ , തിളങ്ങുന്ന യൌവ്വനങ്ങളുടെ , ഐ ടി കമ്പനികളുടെ ,അതിഭീകരമായ ട്രാഫിക്കിന്റെ , ഒക്കെ നാടായി മാറിക്കഴിഞ്ഞിരിക്കുന്നു.... ഇവിടെ യുവത്ത്വങ്ങൾക്കു വിലക്കുകളില്ലെന്നു തോന്നുന്നു..ആണും പെണ്ണും കൈ കോർത്ത് പിടിച്ച് അവരുടെതായ ലോകത്തിൽ വിഹരിക്കുന്ന കാഴ്ച യഥേഷ്ടം..മറീനയേക്കാൾ അഡയാർ ബീച്ച് അല്ലെൽ ബെസന്ത് നഗർ ബീച്ചാണ് എനിക്കിഷ്ടം...അവിടത്തെ സായന്തനങ്ങൾ ,പുലർച്ചെയുള്ള നടത്തം ഒക്കെ എന്റെ ഭയങ്കരമായ ഇഷ്ടങ്ങളിൽ ഒന്നാണ്..ബീച്ചിൽ പോയി കുറെ നേരം വെറുതെ ഇരുന്നു കണ്ടവരെ ശ്രദ്ധിച്ച് കടലും കണ്ടിരുന്നാൽ , കാതിലൊരു പാട്ടു കൂടെ ഫിറ്റ് ചെയ്താൽ , തിരിച്ച് മാടവതി മാർകെറ്റിലൂടെ പച്ചയായ മനുഷ്യർക്കിടയില്ലൂടെ , പച്ചക്കറികളും വാങ്ങി വരുമ്പോൾ ലോകം കീഴടക്കിയെന്നൊരു അഹങ്കാരം എന്നിൽ ഉണ്ടാകാറുണ്ട്...ഈ നിസ്സാരതയെ ഞാൻ ഇന്നും കൊണ്ട് നടക്കുന്നു..തിരക്കുള്ള ട്രാഫ്ഫിക്കിൽ സിഗനലും കാത്ത് ബൈക്കിന്റെ പിന്നിൽ ഇരിക്കുമ്പോൾ , ഓരൊരുത്തരുടെ മുഖഭാവങ്ങളെ ശ്രദ്ധിക്കലാണ് അടുത്ത വിനോദം..അറിയാതെ പാട്ടിൽ ലയിച്ച് ചിരിക്കലും , ചിലപ്പൊൾ ഉറക്കെ പാടിപ്പൊകുന്നതും മിക്കവാറും സംഭവിക്കുന്ന അബദ്ധങ്ങൾ...! കോഫീ ഷോപ്പിലെ പുത്തൻ സ്റ്റൈൽ തണുത്ത കോഫികളൊ, ആഡംബര ഹോട്ടെലുകളിലെ വില കൂടിയ ഭക്ഷണങ്ങളൊ , വില കൂടിയ പട്ടുസാരികളിൽ പൊതിഞ്ഞ് നടക്കുന്ന ലേഡീസൊ , ഒന്നും എന്നെ ഭ്രമിപ്പിക്കാറില്ല..പക്ഷെ എക്സ്പ്രെസ്സ് അവന്യു , സിറ്റി സെന്റർ പോലുള്ള ഷോപ്പിങ്ങ് മാളുകളിൽ ചുമ്മാ കറങ്ങിയടിക്കാൻ ഇഷ്ടവുമാണ്..ചെന്നൈലെ ഈ സീ ആർ റോഡിലൂടെ , ഒരു കാറ് കിട്ടിയാൽ ഒറ്റയ്ക്കു ഡ്രൈവ് ചെയ്ത് പാട്ടും കേട്ട് അങ്ങനെ പോകാൻ മനസ്സിൽ സൂക്ഷിച്ച ഒരു ഇഷ്ടം..‘ ഞാൻ വേണ്ടെ ‘ എന്നുള്ള നല്ലപാതിയുടെ ചോദ്യത്തിനു വേണ്ട എന്നുള്ള ഉത്തരം കേട്ടിട്ടായിരിക്കണം കാറ് ഇതു വരെ കയ്യിൽ കിട്ടിയിട്ടില്ല..;) എന്നാലും അങ്ങേരില്ലാതെ ഞാനിവിടെ എങ്ങും പോകാറുമില്ല...ഒറ്റയ്ക്കു പോകാൻ ഭയവുമില്ല.


അക്ഷരാർത്ഥത്തിൽ ചെന്നൈയുടെ ശാപം ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികളും, കയ്യ് പണിയെടുക്കാനുള്ളതല്ല ഇരന്നു വാങ്ങാൻ മാത്രമുള്ളതാണെന്നു ഓർമ്മിപ്പിക്കുന്ന പിച്ചക്കാരുടെയും , അഭിനവ പിച്ചക്കാരുടെയും, വഴിയരുകിലെ മാലിന്യങ്ങളും, ചെന്നൈക്കു മാത്രം സ്വന്തമായ ഒന്നൊന്നര സ്മെല്ലും മാത്രമാണ്...വെള്ളം യഥേഷ്ടം ഉണ്ടായിരുന്നെങ്കിൽ , ഇവിടെ വൃത്തിക്കു അൽ‌പ്പം കൂടി പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം കേരളം കഴിഞ്ഞാൽ ചെന്നൈ തന്നെ ആകുമായിരുന്നു...പുരൊഗതിയിലെക്കു അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ചെന്നൈയിൽ വികസന പ്രവർത്തനങ്ങൾ , അത് കൂറ്റൻ ഓവെർബ്രിഡ്ജുകളൊ മറ്റെന്തൊ ആവട്ടെ ഒട്ടും കാലതാമസം വരുന്നില്ല.. വെള്ളമില്ലെങ്കിലും ചെടികൾ നട്ടുപിടിപ്പിച്ച് ഉദ്യാനങ്ങൾ ഉണ്ടാക്കുന്നതിലും വഴികൾക്കിരുവശവും മരങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്നതിലും ഉള്ള ശ്രദ്ധ നാം കേരളീയർ കണ്ട് പഠിക്കേണ്ടതാണ്. ഉദാഹരണം ബെസന്ത് നഗർ ബീച്ചിലേക്ക് പോകുന്ന വഴി..തിയൊസഫിക്കൽ സൊസൈറ്റിയുടെ ഏരിയ ആണെങ്കിലും മരങ്ങൾ ഉള്ള കാരണം എന്തൊരു ഭംഗിയാണ് ആ റോഡിനു..!


ചെന്നൈൽ ഇനി കാണാത്ത സ്ഥലം അധികമൊന്നും ഇല്ല.. അമ്പലങ്ങളായ അമ്പലങ്ങളും മറ്റു വിനോദ കേന്ദ്രങ്ങളും ഒക്കെ കണ്ടു കഴിഞ്ഞു. അഷ്ടലക്ഷ്മി കോവിൽ, അണ്ണാസമുച്ചയം, മഹാബലിപുരം , വടപളനി കോവിൽ, സാന്തോം ചർച്ച് , വേളാങ്കണ്ണി ചർച്ച് , എഗ്മോർ മ്യൂസിയം, വണ്ടല്ലൂർ സൂ , വി .ജി പി ബീച്ച് , മഹാലിംഗപുരത്തും അണ്ണാനഗറിലും ഉള്ള അയ്യപ്പൻ കോവിലുകൾ, കപാലീശ്വര ടെമ്പിൾ, സായിബാബ ടെമ്പിൾ, പാരീസ് , ടി.നഗറിലെ ഷോപ്പിങ്ങ് സെന്ററുകൾ , എയർപൊർട്ട്, നങ്കനല്ലൂർ ആഞ്ജനേയർ കോവിൽ , അണ്ണാസമാധി , എം ജി ആർ സമാധി, ലൈറ്റ്ഹൌസ്, ഗാന്ധി സ്റ്റാച്യൂ, , ഗിണ്ടി സ്നേയ്ക്ക് പാർക്ക്, ഇതെല്ലാം കാണാം .


സദാചാര പോലീസുകാർ ഇവിടെയും ഉണ്ടൊ എന്നറിയില്ല...പക്ഷെ ആൺ- പെൺ സൌഹൃദങ്ങൾക്കു വിലക്കുകൾ കാണപ്പെടുന്നില്ല..എനിക്കറിയാത്തതൊ എന്നും അറിയില്ല..ഒറ്റയ്ക്ക് 10 മണി വരെ എങ്കിലും ഒരു പെണ്ണിനു ഒറ്റയ്ക്കു യാ‍ത്ര ചെയ്യാൻ ഭയപ്പെടെണ്ടതില്ല...എന്നാൽ ഭയപ്പെടേണ്ട ഏരിയയും ഉണ്ടെന്നു പറഞ്ഞ് കേൾക്കുന്നു...ഞാൻ ആ സാഹസത്തിനു മുതിരാറില്ല...! ആളുകൾ കുറച്ച് കൂടി ഫോർവേർഡ് ചിന്താഗതിക്കാരും ഒരേ സമയം അന്ധവിശ്വാസികളും ആണ് എന്നാണെനിക്കു തോന്നിയിട്ടുള്ളത്..എന്നാലും അന്യപുരുഷനോടൊ , സ്ത്രീയൊടൊ സംസാരിക്കുന്നതിലും, സംശയ ദൃഷ്ടിയൊടെ നോക്കുന്നതും ഇവിടെ ഇല്ലെന്നു തന്നെ തോന്നുന്നു....

എന്തെന്നെ ആയാലും ചെന്നൈ.. നീ എന്നെ ആകർഷിച്ചു കഴിഞ്ഞു...!! നിങ്ങൾക്കൊ..:))))

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സമാധി

ഒരു മഹാമൌനമെന്നിൽ പിടഞ്ഞുണരുന്നുണ്ട്...
ഇരുളിന്റ്റെ ചിറകുകൾക്കിടയിൽ നിന്നും ഒരു നിശ്ശബ്ദ്ധത
അതെന്നെ തേടി വരുന്നുണ്ട്....
ഒരു നിറമുള്ള സൌഹൃദം എന്നെ തനിച്ചാക്കി പോയ്ക്കഴിഞ്ഞു !
വഞ്ചനയുടെ പൈശാചികതയൊ , കാമത്തിന്റെ ക്രൂരതയൊ -
- തൊട്ടുപുരളാത്ത ,
വിശുദ്ധ പ്രണയത്തിന്റെ മേമ്പൊടി പോലും തൊട്ടു രുചിക്കാത്ത ,

അതിരുകളിൽ അഭയം തേടിയിരുന്ന , ആകാശം കാണാത്ത , -
- അടരുകൾക്കുള്ളിൽ അടയിരുന്ന , പേരിടാൻ പോലും കഴിയാതിരുന്ന ഒരു സൌഹൃദം.
ഉൾക്കണ്ണിൽ മാത്രം ദർശനമേകി ...ഉയിരിൽ ഒരു നേർത്ത തേങ്ങൽ മാത്രം ബാക്കിയാക്കി
അവൻ പോയ്ക്കഴിഞ്ഞു...ഈ വഴിയെ പാടെ മറന്നു കൊണ്ട്...
ഒരു യാത്രാമൊഴിക്കു പോലും അവസരമേകാതെ...
ഇനിയുമീ വഴി വരില്ലെന്ന് , മൌന മന്ത്രണങ്ങളാൽ സൂചനയേകി..!!!
കടുത്ത വാക്കുകളാൽ എന്റെ ഹൃദയത്തെ നോവിച്ചില്ല...ഞാൻ കേട്ടതുമില്ല....
നനഞ്ഞ കവിൾ തുടയ്ക്കുവാൻ നീട്ടിയ കൈകൾ കണ്ടില്ലെന്നെ നടിച്ചുള്ളൂ...
ഇതിലെ പോയ ഒരോ ചിന്തയിലും നീ ഉണ്ട്....
നിന്റെ നനുത്ത സാമീപ്യം നൽകിയ സൌഹൃദ വർഷത്തിൽ
മനമുടഞ്ഞ്....ചിത പൊലെ കത്തുന്ന ചില ഓർമ്മകൾക്കു മുന്നിൽ....
ഒരു പിടി അശ്രുപുഷ്പങ്ങൾ........!!!!
സമാധി.....സമാധി തുടങ്ങുകയായ്....!

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഒക്കെയും വെറുതെ...:(

അത്രമേൽ അന്യയായ് തീർന്നുവെന്നോ ഞാ-
-നത്രയ്ക്ക്കു ഭാരമായ് മാറിയെന്നൊ...!!
ഇത്ര നാളും എനിക്കേകിയ സ്നേഹത്തി-
-നുപ്പുരസമായിരുന്നുവെന്നോ...!!

ഞാൻ തീർത്ത സ്വപ്നത്തിൻ ചില്ലുകൂടാരങ്ങൾ
ഒക്കെയും പൊട്ടിത്തകർന്നുവെന്നോ....!!
കാൽനഖം കൊണ്ട് വരച്ചൊരാ ചിത്രങ്ങൾ
പുതുമഴ വന്നു കവർന്നെടുത്തോ....!!
എങ്ങ്പോയ് സുന്ദര സൌവർണ്ണ ബന്ധത്തെ
ചങ്ങലക്കിട്ടു നീ ജീവിതമേ.....?
ഇന്നെൻ നെറുകയിൽ ചുംബിച്ചുണർത്തുവാൻ
നിന്നിലെ കാമുകൻ ഇല്ലയെന്നൊ...!!
എന്നുമെൻ മിഴികളിൽ ഊറുന്നതൊക്കെയും
തീക്കനൽ പോലുള്ള കണ്ണുനീരൊ...!
എല്ലാം കഴിയുവാറായൊരീ വേളയിൽ
എന്നെ നിനക്കിനി വേണ്ടയെന്നൊ...!
എല്ലാമുപേക്ഷിച്ച് പോവുകയാണ് ഞാൻ
നീയെന്നെ തള്ളിക്കളഞ്ഞില്ലെ....ജീവിതമെ....:(
ഇങ്ങനെയായിരുന്നെങ്കിൽ നീ എന്തിനെൻ
സങ്കൽ‌പ്പ വാടിയിൽ വന്നിരുന്നു....?
ചെല്ലച്ചെറു കൂടു കൂട്ടിയിരുന്നൊരെൻ
ചിന്തകൾക്കെന്തിനു കൂട്ടിരുന്നു..?

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മരിച്ചു പോയ ഓണം....! ( കുട്ടിക്കവിത)

മുറ്റത്തെ പൂക്കളമെങ്ങ് പോയി
മുക്കുറ്റിപൂക്കളുമെങ്ങു പോയി...
തുമ്പയും തെച്ചിയും കണ്ണാന്തളികളും
കണ്ണീരിനുള്ളിൽ മറഞ്ഞുപോയി....

പൊന്നോണത്തുമ്പികളെങ്ങ് പോയി...
പൂപൊലിപ്പാട്ടുകളെങ്ങു പോയി....
ആവണിപ്പൊൻനിലാവെങ്ങ് പോയി...
പൊൻക്കതിർപ്പാടവുമെങ്ങു പോയി...

മഞ്ഞക്കുറിമുണ്ടു ചുറ്റി നടക്കുന്ന
കുഞ്ഞുങ്ങളെല്ലാരുമെങ്ങു പോയി...
കോടികസവുടുത്താടി തിമിർക്കുന്ന
ഗ്രാമീണകന്യകളെങ്ങ് പോയി....

തൃക്കാക്കരയപ്പനുമെങ്ങു പോയി..
പാണന്റെ പാട്ടുമതെങ്ങു പോയി....
ചിങ്ങ വെയിലൊളിയെങ്ങ് പോയി....
പൊന്നൂഞ്ഞാലാട്ടവുമെങ്ങു പോയി....

ഓണക്കിളികളുമെങ്ങു പോയി...
ആർപ്പു വിളികളുമെങ്ങു പോയി....
എങ്ങുപോയെങ്ങ്പോയെങ്ങ്പോയി....
എല്ലാരുമെല്ലാതുമെങ്ങു പോയി...

2011, ജൂലൈ 20, ബുധനാഴ്‌ച

തീർത്ഥാടനം..( രണ്ടാം ഭാഗം..)


പിറ്റേന്ന് അഞ്ചരക്കു റൂം കാലിയാക്കി മാറാപ്പും എടുത്ത് ഈ ഹോട്ടെലിനോട് ബൈ ബൈ പറഞ്ഞു.പോകുന്ന വഴിക്ക് റിസപ്ഷനിലെ ആളേ രൂക്ഷമായി ഒന്നു നോക്കാനും ഞാൻ മടിച്ചില്ല...അയാളുടേ ഭാഗ്യത്തിനു അത് കണ്ടില്ല...:) 2000 രൂപയാണ് ഒരു ദിവസത്തെക്കു..അത് തിരക്കു സമയമാണെങ്കിൽ 4000 ഒക്കെ ആവുമെന്നാ തോന്നിയത്.ഒരു ഡബിൾ റൂം 4 കിടക്ക...എന്നിട്ടോ ഒരു സേവനവുമില്ല...!! ഇനി പോകുന്ന ഹൊട്ടെൽ 1500 രൂപ . ഡബിൾ റൂം കിട്ടി 3 star സൌകര്യങ്ങൾ... പക്ഷെ ഇന്നു വൈകുന്നെരം ഞങ്ങൾ പോകും. മധുര റൂട്ടിൽ ആണു ഈ ഹോട്ടെൽ ക്യൂൻ പാലസ്. ക്ഷേത്രത്തിനു കുറച്ചകലെ ആയതു കൊണ്ടാകും റെന്റ് കുറഞ്ഞത്...എന്തോ ആവട്ടെ...ഞങ്ങൾ കുളിച്ച് ഫുഡ്ഡെല്ലാം കഴിച്ചു , ഇനി എന്ത് വേണം എന്നു ഗഹനമായി ചിന്തിച്ചു.ഒരു കാര്യം ഈ ഹോട്ടെലിലെ ഭക്ഷണവും സെർവീസും മികച്ചതാണ്. തലേന്നു ഊൺ കഴിച്ചതും ഇവിടെന്നു തന്നെ ആയിരുന്നു.

രാമേശ്വരത്ത് സൈറ്റ് സീയിങ്ങ് ഇഷ്ടം പോലെ ഉണ്ട്. ചുറ്റും കടൽ. 65 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലം. രാമായണവുമായി ബന്ധപ്പെട്ട സ്ഥലമായതിനാൽ എല്ലാം പ്രാധാന്യം ഉള്ളവ..ചുമ്മാ റോഡിലൂടേ പോകുന്നവരും ‘ സെർ..സെർ സൈറ്റ് സീയിങ്ങ് ഉണ്ട്..കൊണ്ടുപോകാൻ വണ്ടി വേണോ എന്നു ചോദിച്ച് വരും. ഓട്ടൊക്കാരും ജീപ്പുകാരും..ധാരാളം ഉണ്ട് ഇങ്ങനെ കൊണ്ട് പോകാൻ. അതും പലർക്കും പല റേറ്റ് ആണ്. സോ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാ‍ലിയാകും.ഞങ്ങൾ റിസപ്ഷനിൽ ചെന്നു അന്വേഷിച്ച് അവരുമായി കണക്ഷൻ ഉള്ള ട്രാവല് ഏജൻസിയിൽ നിന്നു ഒരു കാർ ഏർപ്പാടാക്കി. 9 മണിക്കു വണ്ടി വന്നു..നേരെ ഏജൻസിക്കാരുടെ അടുത്തു പോയി റേറ്റിന്റെ കാര്യമൊക്കെ അന്വെഷിച്ചു.അതിന്റെ ഉടമസ്ഥൻ , ഒരു ദിവസം അതായത് 12 മണിക്കൂർ നേരതേക്ക് 2300 രൂപ, അതും അവിടെ ഉള്ള എല്ലാ കാഴ്ചകളും കാണിക്കുമെന്നും രാത്രി റെയിൽ വേ സ്റ്റേഷനിൽ 7 മണിക്കു എത്തിക്കുന്നത് വരെ , പറഞ്ഞു. ഭർത്താവ് കുറെ തർക്കിച്ചു. 9 മണിക്കു എടുക്കുന്ന വണ്ടി രാത്രി 9 മണി വരെ വേണ്ടെന്നും 7 മണി വരെ മതിയെന്നും. ഒടുവിൽ 1700 രൂപയ്ക്കു 9 മണി തൊട്ട് 7 മണി വരെ സമ്മതിച്ചു.കടുത്ത വെയിൽ ..കാറ് തന്നെയെ ശരണമുള്ളൂ...ഓട്ടൊ. ജീപ്പു യാത്ര ഒക്കെ പൊള്ളി പോകും...ചൂട് കൊണ്ട്..!!

നല്ല ഡ്രൈവർ. ചെറുപ്പം പയ്യൻ.അക്കാന്നും തമ്പീന്നും വിളിച്ച് ഞങ്ങളു കൂട്ടായി. അവൻ പാട്ടുകാരനാണ്..സ്റ്റീരിയൊ വച്ചാൽ ഡപ്പാംകൂത്ത് പാട്ടിന്റൊപ്പം അവന്റെ വകയും.എനിക്കത് ഇഷ്ടമായില്ല...നല്ല ഇളയരാജ റൊമാന്റിക് സോങ്ങ് വക്കാൻ പറഞ്ഞത് കുഴപ്പായി...ഒരു പാട്ടും രണ്ട് വരിയിൽ കൂടുതൽ വക്കാതെ അന്നു മുഴുവൻ അവൻ മാറ്റി മാറ്റി കളിച്ച് കൊണ്ടിരുന്നു.ഇവന്റെ വേറെ ഒരു മുഖവും കണ്ടു...:)

ആദ്യം പോയത് അഞ്ചു പത്ത് കിലൊമീറ്റർ അകലെയുള്ള പാമ്പൻ പാലം കാണാൻ ആയിരുന്നു. രണ്ടര കിലൊമീറ്റർ ഉള്ള ഈ പാലം കരയെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇന്ദിരാഗാന്ധി ബ്രിഡ്ജിൽ നിന്നുള്ള ഈ കാഴ്ച അതിവ സുന്ദരമാണ്. ഇന്ദിരാഗാന്ധി ആയിരിക്കും പാലം നിർമ്മിക്കാൻ മുൻ കയ്യെടുത്തത് അതു കൊണ്ടായിരിക്കും ഈ പേർ എന്ന് സ്വയം വിശ്വസിച്ചു. ഇതിനു തൊട്ട് അരികെ ആണ് പാമ്പൻ പാലം മീറ്റർ ഗേജ്ജ് റെയിൽ‌പ്പാ‍ാളം. കപ്പൽ വരുമ്പോൾ അതിന്റെ നടുവിൽ ഉള്ള ലിഫ്റ്റ് ഇരു ഭാഗത്തെക്കുമായി ഉയർന്നു പൊങ്ങി വഴി മാറി കൊടുക്കും..ഒരു കാര്യം, വാഹനങ്ങൾ പോകുന്ന പാലത്തിനെയും പാമ്പൻ പാലം എന്നു വിളിക്കുന്നത് കേൾക്കാറുണ്ട്.പരസ്യങ്ങളിൽ പറയുന്ന പാലം അതാണ്. ശരിക്കും പാമ്പൻ പാലം ഈ റെയിൽ ആണ്...എന്തായാലും ഞാൻ ആദ്യം കണ്ട പാമ്പൻ പാലം ഇന്ദിരാഗാന്ധി പാലമായിരുന്നു. അതിൽ നിന്നു താഴെക്കു നോക്കിയാൽ അഗാധ സമുദ്രം..ചെറിയ ഓളങ്ങൾ..നീല നിറം...ചുറ്റും കണ്ണോടിച്ചാൽ പരന്നു കിടക്കുന്ന സമുദ്രം...അവർണ്ണനീയം...മത്സ്യബന്ധന ബോട്ടുകൾ. അങ്ങകലെ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ..!! രാമേശ്വരത്തിന്റെ നല്ല ഒരു വ്യൂ കിട്ടും .കുറച്ചധികം ആ കാഴ്ച്ചകൾ കണ്ട് നിന്നു...ഭയങ്കര വെയിൽ തിരിച്ച് പോകാൻ നിർബന്ധിച്ചു. തിരിച്ച് വരുമ്പോൾ ആദ്യം പോയത് വിവേകാനന്ദ സ്മാരക മന്ദിരത്തിൽ ആയിരുന്നു. പ്രധാന റോഡിൽ നിന്നും നാലഞ്ച് കിലോമീറ്റർ ഉള്ളിൽ പോകണം. ചാവക്കാട് കടപ്പുറത്തോ തളിക്കുളം കടാപ്പുറത്തോ പോകുന്ന പ്രതീതി. അത്ര ജനവാസം ഒന്നുമില്ല...നിറയെ തെങ്ങിൻ തോപ്പുകൾ.കരിക്കിനു വേണ്ടി മാത്രമുള്ളവ..!! തെങ്ങിനു നാണാവും ഇവയെ കണ്ടാൽ..ഉള്ള മൂന്നു നാലു വീടുകൾ ഓല മേഞ്ഞവ. കടല്ക്കരയൊട് ചേർന്നു കിടക്കുന്ന ഈ സ്മാരക മന്ദിരത്തിന്റെ പിന്നിൽ കടൽത്തിണ്ണയിൽ ആഞ്ഞടിക്കുന്ന അത്ര വലുതല്ലാത്ത തിരകൾ... അതി മനൊഹരമായ കാഴ്ച!! സ്മാരകത്തിനുള്ളിൽ ധ്യാനകേന്ദ്രവും , ചെറിയ ഒരു ഗാലറിയുമുണ്ട്. എല്ലാം വിവേകാനന്ദ സംബന്ധികൾ.ഒക്കെ ഒന്നു കണ്ട് പിന്നിലെ തിണ്ണയിൽ പോയിരുന്നു..തിരകളെയും കണ്ട്. അന്നു അവിടെ ധാരാളം ആർമ്മിക്കാർ പരിശീലനത്തിനെത്തിയിരുന്നു ..കടലിൽ. അവർ ഇതിന്റെ ഉള്ളിൽ കയറി കാണുന്നുണ്ടായിരുന്നു.

അവിടെ നിന്നു നേരെ പോയത് വില്ലൂന്റ്രി തീർത്ഥം.സീതയെ രാമൻ ലങ്കയിൽ നിന്നും രക്ഷിച്ച് കൊണ്ട് വരുമ്പോൾ സീതക്കു ദാഹം തോന്നിയ സമയത്ത് രാമൻ വില്ലു കുലച്ച് ഒരു കിണർ ഉണ്ടാക്കി. സമുദ്രത്തിൽ ഉള്ള ഈ കിണർ അൽഭുതം തന്നെ. ആ‍ കിണറിനടുത്തേക്കു ഒരു പാലം പണി കഴിഞ്ഞു വരുന്നു..അത്ര ആഴമില്ലാത്ത ആ ഭാഗത്തേക്കു , കടൽ നല്ല സ്വഭാവത്തിൽ ആണെങ്കിൽ , പണിതു കൊണ്ടിരിക്കുന്ന പാലത്തിനു കീഴെ കൂടി മുട്ട് കൊടുത്തിരിക്കുന്ന മുളംകമ്പുകൾക്കിടയില്ലൂടെ ശ്രമിച്ചു നടന്നു പോകാം..ഒരു ഗുജറാത്തി ഫാമിലി പണിപ്പെട്ട് നടന്നു പോയി മുകളിൽ കയറി കുറച്ച് വെള്ളം കോരിയെടുത്തു. ഞാൻ പോകാ‍ൻ തീർച്ചയാക്കി..ഭർത്താവ് വിലക്കി..എനിക്കത് കാണണമെന്നു വാശി. ഞാനങ്ങ് പോകുന്ന കണ്ടപ്പോൾ ഒരു മുക്കുവൻ അകെലെ നിന്നു വിലക്കി. അങ്ങോട്ട് പോകാൻ പറ്റില്ല എന്നു...ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഞാനും ചേച്ചിയും അതിനടുത്തെക്കു പോയി..പിന്നാലെ രാമനും വന്നു..ഗുജറാത്തി ഞങ്ങൾക്കു ആ വെള്ളം കുറച്ച് കുടിക്കാൻ തന്നു..ഒരു ഉപ്പു രസവുമില്ലാത്ത തെളിഞ്ഞ വെള്ളം..!!!! പിന്നെ അവിടെ നിന്നു മടങ്ങി. രാമതീർഥം , സീതാതീർഥം , ലക്ഷ്മണ തീർത്ഥം ഒക്കെ കയറി കണ്ടു..രാവണനെ കൊന്ന ദോഷം മാറാൻ ഇവരെല്ലാം മുങ്ങിക്കുളിച്ച കുളങ്ങൾ എന്നു പറയപ്പെടുന്നു....പലരും പല കഥയാണ് പറയുന്നത്...!!!! അവരവരുടെ സൌകര്യത്തിനു വിശ്വസിക്കുക...രാമതീർഥത്തിൽ, രാമവിഗ്രഹത്തിനൊപ്പം ,കടൽചിറ കെട്ടാനെടുത്ത കല്ലുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ക്വാർട്ട്സ് എന്ന് അറിയപ്പെടുന്ന ഈ കല്ലുകൾ കണ്ടാൽ വലിയ തേനീച്ച കൂടാണെന്നേ ആദ്യം തൊന്നൂ...100 ഉം 120 ഉം കിലോയുള്ള ഇവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് അൽഭുതം തെന്നെ...വായു അറകൾ ഉള്ളതു കൊണ്ടാണ് എന്നു ഭർത്താവ് പറഞ്ഞു തന്നു
പിന്നീട് പോയത് ഗന്ധമാദന പർവ്വതത്തിന്റെ അടുത്തേക്കു..ഇതിന്റെ മുകളിൽ നിന്നു രാമനൊ , ഹനുമാനോ രാമേശ്വരം വീക്ഷിച്ചിരുന്നു എന്നു പറയപ്പെടുന്നു...അവിടെ ശ്രീരാമന്റേതെന്നു പറയപ്പെടുന്ന ശിലയിൽ പതിഞ്ഞ കാൽ‌പ്പാടുകൾ പൂജിച്ചു വരുന്നുണ്ട്.അവിടെ പല ഭാഷ സംസാരിക്കുന്ന ഒരു പൂജാരിയുമുണ്ട്..കാൽ‌പ്പാദം കണ്ടിട്ട് എനിക്കു തോന്നിയത് രാമൻ അത്ര വലിയ ആൾ അല്ലെന്നാണ്..10 ഓ 12 ഓ വയസ്സുള്ള ഒരു ആൺകുട്ടിയുടെ പോലെ തോന്നി.!! എന്തായാലും പ്രശാന്ത സുന്ദരമായ അവിടെ കുറച്ചു നേരം നിന്നാൽ മനസ്സ് ഫ്രീയാകും തീർച്ച !!! . ഞങ്ങൾ കുറെ നേരം അവിടേ ഇരുന്നു.കുറെ ഫോട്ടൊയുമെടുത്തു. രാമേശ്വരം മുഴുവൻ അവിടെ നീന്നാൽ കാണാം . നയനാന്ദകരമായ കാഴ്ച...!! താഴെ ഇറങ്ങുമ്പോൾ തമിഴത്തി സ്ത്രീകൾ മാങ്ങ നെല്ലിക്ക എന്നിവ വിൽക്കുന്നതിനോടൊപ്പം സീരിയൽ കഥ പറഞ്ഞ് ചിരിക്കുന്നുണ്ട്. മാങ്ങ വാങ്ങി കഴിച്ചു..കരിമ്പ് ജൂസും കരിക്കും വാങ്ങി കഴിച്ചു...:)) അവിടെ നിന്നു നേരെ പോയത് ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ എ . പി. ജെ അബ്ദുൾ കലാമിന്റെ വീട് കാണാൻ.അദ്ദേഹം ജനിച്ച് വളർന്ന വീട്..അവിടെ ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ആണ് താമസിക്കുന്നത്..കൂറ്റൻ ഗേറ്റ് കൊണ്ട് ഭദ്രമാണ് ആ വീട്..തൊട്ടടുത്തു തന്നെ ആ വീട്ടുകാർ ഒരു ചെറിയ ഷോപ്പിങ് സെന്റർ നടത്തുന്നുണ്ട്. ശംഖും ചിപ്പിയും കൊണ്ടുള്ള മാലകൾ . വളകൾ. മറ്റ് കരകൌശല സാമഗ്രികൾ, സ്നാക്സ്, വെള്ളം...തുടങ്ങിയവ . പിന്നെ ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ പോയി ഊണു കഴിച്ചു.കുറച്ച് വിശ്രമിച്ചു.

കാർ മൂന്നു മണിക്കു വീണ്ടും വന്നു..ഇന്നലെ വൈകുന്നെരം നിന്ന രാമേശ്വരത്തെ അതെ ബീച്ചിൽ ബോട്ട്സെർവീസ് ഉണ്ട്. മാക്സിമം നൂറ് പേരെ കയറ്റാം അതിൽ. ഒരു കടൽ യാത്ര. 45 മിനുട്ട്.ഭയങ്കര മോഹം എനിക്ക് . പോകാൻ അമ്മയും ചേച്ചിയും സമ്മതിക്കുന്നില്ല..ഒരു വിധം സമ്മതിപ്പിച്ച് കയറ്റി.അമ്മക്കു പേടി കാരണം മിണ്ടാൻ വയ്യ..!! ഇളകുന്ന തിരകളോടൊപ്പം ചാഞ്ഞും , തുള്ളിക്കളിച്ചും ഒരു യാത്ര..അമ്മയുടെ പേടിയൊക്കെ മാറി ...അസ്വദിക്കാൻ തുടങ്ങി.ആകെ 30 പേരെ ഉള്ളൂ..എല്ലാരും ലൈഫ് ജാക്കറ്റൊക്കെ ഇട്ടിട്ടുണ്ട്..കുറെ കുരുത്തം കെട്ട പിള്ളേർ ബോട്ടിനുള്ളിൽ ഓടിക്കളിക്കുന്നു..ചീത്ത കേട്ടപ്പോൾ ഒക്കെ മിണ്ടാതെയിരുന്നു...അടുത്തു കൂടെ നേവിയുടെ ഒരു ബോട്ട് റോന്ത് ചുറ്റുന്നു...അവസാനം വന്നയിടത്ത് തന്നെ ഇറങ്ങി..ഒന്നുകൂടെ എന്നൊരു മോഹം അമ്മക്കു...:)) ഞങ്ങളുടെ കാഴ്ച്ചകൾ ഇവിടെ തീർന്നു..മണി നാലരയാകുന്നു..തിരിച്ച് ഞങ്ങളെ ഹോട്ടെലിൽ കൊണ്ട് വിട്ടിട്ട് രാത്രി ഏഴു മണിക്ക് സ്റ്റേഷനിൽ കൊണ്ട് വിടാൻ വരാമെന്നു പറഞ്ഞ പയ്യന്റെ ഭാവം മാറിയത് പെട്ടെന്നായിരുന്നു.അവനു 2500 രൂപ വേണം അവന്റെ ഇന്നത്തെ ദിവസം മുഴുവൻ വേസ്റ്റായി എന്നു..!! ‘ ഇതല്ലെ തന്റെ ജോലി‘ എന്നു ഭർത്തവ്..പറഞ്ഞതിൽ ഒറ്റ പൈസ കൂടുതൽ തരില്ല എന്നു അങ്ങേരു..അവനു കിട്ടിയെ മതിയാകൂ..ഭർത്താവ് ഏജൻസിക്കു ഫോൺ ചെയ്തു..അത് അവനു ഇഷ്ടപ്പെട്ടില്ല..തുടർന്നങ്ങോട്ട് ഭയങ്കര വഴക്ക്..റോക്കെറ്റിന്റെ വേഗത്തിൽ അവൻ കാറ് ഹൊട്ടെലിലെക്കു എത്തിച്ചു...പിന്നെ അവിടെ ഇറങ്ങി നിന്നായി വഴക്ക്. ഏജൻസിക്കാർ, അങ്ങേരോട് പറഞ്ഞ പൈസ കൊടുത്താൽ മതീയെന്നു പറഞ്ഞിരുന്നു..ഇവനു ഈ പൈസ കിട്ടിയെ മതിയാകൂ...‘ നിങ്ങൾ എന്തിനാ അങ്ങൊട്ട് വിളിച്ച്ത് എന്റെ പണി പോകും ‘ എന്നൊക്കെ പറഞ്ഞായി പിന്നീട് വഴക്ക്..ഇദ്ദേഹം ഒരു പൊടിക്ക് വിട്ട് കൊടുത്തില്ല..അവസാനം അവൻ ‘എനിക്കു നിങ്ങടെ ഒറ്റ പൈസ വേണ്ട എന്നും പറഞ്ഞ് കാറിൽ കയറി വലിച്ചടച്ചു. രാവിലെ 500 രൂപ അഡ്വാൻസ് കൊടുത്തിരുന്നു...ബാക്കി 1200 രൂപയും കൊണ്ട് ഞാൻ ഓടിച്ചെന്നു അവനെ സമാധാനിപ്പിച്ചു.അവന്റെ പുറത്തൊക്കെ തട്ടി ‘ തമ്പീ കോപപ്പെടാതെ..കൂൾ കൂൾ.‘എന്നൊക്കെ പറഞ്ഞു.എന്ത് കൂൾ...!! പൈസ അവൻ വാങ്ങിയില്ല..ബലമായി കയ്യിൽ വച്ച് കൊടുത്തു..അതവൻ സീറ്റിലേക്ക് ഒറ്റ ഏറ് !! ഞാൻ പറഞ്ഞു...പൈസയോട് കളിക്കല്ലെ തമ്പീ ഇങ്ങ്നെ ചെയ്യാൻ പാടില്ല എന്നു...ആരു കേൾക്കുന്നു..!! അവൻ കാറ് ഒന്നു ഇരപ്പിച്ച് ഒറ്റ പോക്ക് !!!! പോകുന്ന പോക്കിൽ അവൻ ഇടക്കിടെ പകയൊടേ നോക്കുന്നുണ്ടാരുന്നു..എനിക്കു പേടി. ഇവൻ ഇനി വല്ല ഗുണ്ടകളെയും കൊണ്ട് വന്നു തല്ലിപ്പിക്കുമൊ എന്നു..!!

ഭർത്താവ് ആകെ അസ്വസ്ഥനായിരുന്നു. സാധാരണ അദ്ദേഹം ആരുമാ‍യും ഒരു വഴക്കിനും പോകില്ല..അനാവശ്യ വാഗ്വാദങ്ങൾക്കും. .ഇന്നത്തെ സംഭവം വല്ലാതെയാക്കി.റിസപ്ഷനിൽ ചെന്നു പറഞ്ഞു.അവർക്കും ഇവന്റെ കളി ഇഷ്ടമായില്ല..അവരും ട്രാവെൽ ഏജൻസിക്കു ഫോൺ ചെയ്തു.അവരും പറഞ്ഞു രാവിലെ പറഞ്ഞ അതെ പൈസ കൊടുത്താൽ മതി..ഒറ്റ പൈസ കൂടുതൽ കൊടുക്കണ്ട എന്നു..വൈകുന്നെരം പിക് അപ് ചെയ്യാൻ 7 മണിക്കു കാർ വിടാം എന്നു പറഞ്ഞു. അതു കൂടെ ഉൾപ്പെടുത്തിയാണല്ലോ 1700... അങ്ങേരു ഞങ്ങളോട് റൂമിലെക്കു പൊക്കോളാൻ പറഞ്ഞ് ലോബിയിൽ ചെന്നിരുന്നു..റിലാക്സ് ആവാൻ...ഞങ്ങൾ സാധനങ്ങളൊക്കെ പായ്ക് ചെയ്യാൻ വേണ്ടി റൂമിലെക്കു പോകാൻ ലിഫ്റ്റിൽ കയറി...ഒന്നാം നിലയിൽ ആണ്.പക്ഷെ അമ്മക്കു ഗോവണിപ്പടി കേറാൻ വയ്യ..എല്ലാരും മൂഡ് ഔട്ട് ആയിരുന്നു..ആ ചെക്കൻ കാരണം.!! .ലിഫ്റ്റ് ഒരു ഇരുമ്പ് റൂം ആയിരുന്നു..ഒന്നും പുറത്തെക്കൊ അകത്തെക്കൊ, കാണാനൊ കേൾക്കാനോ കഴിയില്ല...കനത്ത നിശബ്ദത.ഇരുഭാഗത്തു നിന്നും വന്നടയുന്ന കനത്ത വാതിൽ..ഒരു ചെറിയ ഫാൻ മുകളിൽ കറങ്ങുന്നുണ്ട് . ഞാൻ ഒന്നിൽ അമർത്തി..ലിഫ്റ്റ് പോകുന്നത് അറിയില്ല...5 മിനുറ്റ് കഴിഞ്ഞു ..വാതിൽ തുറക്കുന്നില്ല...വീണ്ടും അമർത്തി..അപ്പൊഴും ഇല്ല...2 അമർത്തി...ഇല്ല..ഗ്രൌണ്ട് ഫ്ലോർ ബട്ടൺ അമർത്തി . എങ്ങൊട്ടായാലും കുറച്ചു കഴിഞ്ഞാൽ വാതിൽ തുറക്കേണ്ടതല്ലെ...!!! എന്റെ ചേച്ചി ഭയം കൊണ്ട് ആകെ വിയർത്തു...പുള്ളിക്കാരി സ്വതെ ടെൻഷൻ കാരിയാണ്..ഞാൻ മൊബൈൽ എടുത്തു..നോ റേഞ്ച്..!! റേയ്ഞ്ച് കിട്ടാൻ മാനുവലിൽ കയറി സെർച്ച് ചെയ്തു..ഇല്ല..ഒട്ടും ഇല്ല..ലിഫ്റ്റ് പോകുന്നുണ്ടോ ഇല്ലയൊ എന്നൊന്നും അറിയുന്നില്ല...തുറക്കാനെ പറ്റുന്നില്ല...ആ ബട്ടൺ അമർത്തിയിട്ടും...!!! ചേച്ചി ഇപ്പോൾ ബോധം കെട്ട് വീഴും എന്ന അവസ്ഥയിൽ എത്തി...അതു കണ്ട് എങ്ങെനെയെങ്കിലും ചേച്ചിയെ പുറത്തെത്തിച്ചാൽ മതിയെന്ന വിചാരമാണ് എനിക്കുണ്ടായത്..സമാധാനിപ്പിച്ചിട്ടും ആരു കേൾക്കുന്നു...പതുക്കെ എനിക്കും ഭയം വന്നു തുടങ്ങി...ലിഫ്റ്റിൽ കുടുങ്ങി എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ...!!! അമ്മ പാവം.നല്ല ധൈര്യം...!! ഞാ‍ൻ അറ്റ കൈക്ക് അലാറം അടിച്ചു..രണ്ട് പ്രാവശ്യം അടിച്ചിട്ടും ഒരു പ്രതികരണവുമില്ല...പിന്നെ കയ്യെടുക്കാൻ പോയില്ല...ആംബുലൻസിന്റെ ശബ്ദം പോലെ അത് അടിച്ചു കൊണ്ടേയിരുന്നു....കുറെ വാതിലിൽ ഇടിച്ചു ശബ്ദമുണ്ടാക്കി...ഒന്നു രണ്ട് മിനുറ്റ് കഴിഞ്ഞപ്പോൾ വാതിൽ പുറത്തു നിന്നു തുറന്നു...ഒരു ജനസമുദ്രം പുറത്ത്...:))))) സകല ആളുകളും ഓടിയെത്തി...വല്ലഭനെ മാത്രം കാണുന്നില്ല...!! ഉണ്ടായ സംഭവം ഒക്കെ പറഞ്ഞു..പുറത്തെക്ക് വന്നപ്പൊഴാണു മനസിലായത് ഞങ്ങൾ നിന്നിടത്തു നിന്നും മുകളിലേക്കും താഴേക്കും പോയിട്ടില്ല എന്നു..!!! എന്തോ തകരാറ് ഉണ്ടാരുന്നു...അതാണ് വർക്ക് ചെയ്യാഞ്ഞത്...എല്ലവരുടെയും ശ്വാസം നേരെ വീണു.....ഭർത്താവിനെ അന്വേഷിച്ച് ലോബിയിലെക്കു ചെന്നപ്പോൾ അദ്ദേഹം കൂളായിരുന്നു, കൂൾ വാട്ടർ കുപ്പിയോടെ വായിലെക്കു ചെരിക്കുന്ന മനോഹരമായ കാഴ്ച..!!! ഇതൊന്നും പുള്ളിയെ ബാധിച്ചിട്ടെയില്ല..അലാം ശബ്ദം കേട്ടു , ഞങ്ങളാണ് അതിൽ ഉള്ളതെന്നു പുള്ളി വിചാരിച്ചിട്ടില്ല....വഴക്കു അയവിറക്കി ഇരിക്കുകയായിരുന്നു....ശബ്ദം കേട്ടിട്ട് വരാഞ്ഞതിനു , അങ്ങാടിയിൽ തോറ്റതിനു അമ്മയോട് എന്നു പറഞ്ഞ പോലെ ഞാൻ അങ്ങെരോട് ചൂടായി...:)) അതൊക്കെ മാറി...റൂമിൽ പോയി എല്ലാം പാ‍യ്ക്കപ്പ് ചെയ്യുമ്പോ വീണ്ടും ഒരു ആംബുലൻസ് ശബ്ദം...വേറെ ആരോ ഇതുപോലെ ലിഫ്റ്റിൽ കുടുങ്ങീതാണ്...ഭർത്താവ് വേഗം പോയി നോക്കി വന്നു...:))))))))) സമയം ഏഴായി..അത്താഴം കഴിക്കാൻ മൂഡില്ല...എല്ലാം ആ വഴക്കിലും ലിഫ്റ്റിലും പോയി...ഏഴര ആയിട്ടും കാറ് കാണുന്നില്ല...8 മണിക്കാണ് ചെന്നൈ എക്സ്പ്രെസ്സ്..ഫോൺ വിളിച്ചപ്പോൾ സ്വിറ്റ്ച്ഡ് ഓഫ്....അവർ ഞങ്ങളെ മനോഹരമായി പറ്റിച്ചു. വണ്ടി മിസ്സാകാൻ വേണ്ടി...!!! റിസപ്ഷനിൽ നിന്നും ഒരാൾ പോയി വേഗം ഒരു ഓട്ടൊ വിളിച്ച് കൊണ്ട് വന്നു...വേഗം സ്റ്റേഷനിൽ എത്തി..10 മിനുട്ട് കൂടി മാത്രം വണ്ടി പോകാൻ........തിരിച്ച് താവളത്തിലെക്ക്...

രാമേശ്വരം ഒരു അനുഭൂതിയാണ്...പാപങ്ങൾ പോയൊ , ഇല്ലയൊ എന്നതല്ല കാര്യം...ആ മനോഹര ഭൂമിയിൽ ഉറഞ്ഞു കിടക്കുന്ന ചില സത്യങ്ങളെയും , ശക്തികളെയും തിരിച്ചറിയുക....ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്....!!

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരു തീർത്ഥാടനം....( ഒന്നാം ഭാഗം..)


അഞ്ചു മണിക്കു എഗ്മോർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പതുക്കെ നീങ്ങുമ്പോൾ പുറത്ത് സായാഹ്ന സൂര്യൻ ജ്വലിച്ച് തന്നെ നിന്നിരുന്നു....എ സി കമ്പാർട്ട്മെന്റ് ആയിട്ടു കൂടി വിയർത്ത് കുളിക്കുന്നു....വേഗത കൂടുന്തോറും പതിയെ പതിയെ തണുപ്പിലെക്ക്......പെട്ടെന്നാ
ണ് ഈ യാ‍ത്ര തീരുമാനിച്ചത്...രാമേശ്വരം പോക്ക് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു..ഹിമാലയമാണ് ആത്യന്തിക ലക്ഷ്യം...അതിലേക്കുള്ള ചവിട്ട് പടി എന്നു ഞാൻ ഈ യാത്രയെ കരുതാൻ ആഗ്രഹിക്കുന്നു...എല്ലാ കാര്യങ്ങളും ഒത്ത് വന്നപ്പൊൾ വേഗം നാട്ടിലെക്ക് ഫോൺ ചെയ്തു മൂത്ത സഹോദരിയെയും അമ്മയെയും ഈ യാത്രയിലെക്ക് ക്ഷണിച്ചു..അമ്മ വയസ്സായി വരുന്നു.മക്കളെ കൊണ്ട് ഇതൊക്കെ അല്ലേ ചെയ്യാൻ പറ്റൂ . സശയമുണ്ടായിരുന്നു അമ്മക്ക് യാത്ര പറ്റുമോ എന്നു...എന്തായാലും അമ്മയും ചേച്ചിയും ചെന്നൈക്ക് പെട്ടെന്നു തന്നെ എത്തിചെർന്നു...അതിനു മുന്നെ തന്നെ നല്ലപാതി ട്രെയിൻ ടിക്കെറ്റും ഹോട്ടെൽ റൂമും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു..ഭാഷ പിന്നെ ഒരു പ്രശ്നമെയല്ല...അദ്ദേഹം കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏതു കോണിലേക്കു പോകാനും ഒരു ടെൻഷനുമില്ല...

രാമേശ്വരത്തെ പറ്റി എല്ലാ വിവരങ്ങളും ശേഖരിച്ച് വച്ചിരുന്നു. അതു കൊണ്ട് തന്നെ കൊച്ചിലെ കേട്ടറിഞ്ഞിട്ടുള്ള പാമ്പൻ പാലമായിരുന്നു മനസ്സ് നിറയെ. മനസ്സിൽ ഒരു കൊച്ചുകുട്ടിയുടെ ജിഞ്ജാസയും! പുലർച്ചെ നാലരക്കാണു വണ്ടി അവിടെ എത്തുക..ഉണർന്നിരുന്നു കടലിലെ ആ അത്ഭുതത്തെ കാണണമെന്നു തെന്നെ തീരുമാനിച്ചു...ഇടക്കെപ്പോഴോ ഒരു ചെറിയ മയക്കം...വണ്ടി വളരെ പതുക്കെ നീങ്ങുന്നത് ശ്രദ്ധിച്ചപ്പോഴാണു കടൽ‌പ്പാലത്തിനു മീതെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലായത്... വിൻഡൊയിലൂടെ താഴേക്കു നോക്കിയപ്പോൾ ചെറിയ ഓളങ്ങൾ കിന്നാരം പറയുന്ന ബെംഗാൾ ഉൾക്കടൽ.....റെയിൽ പാലത്തിനു കുറച്ചകലെയായി പാമ്പൻ പാലം..നേരിയ നിലാവിൽ അവ്യക്തമാ‍യ കാഴ്ച ...ആദ്യ കാഴ്ച നിരാശയായി...ശരിക്കു കണ്ടില്ല എന്ന നിരാശ..സാരമില്ല സമയമുണ്ട്....

നാലരക്കു രാമേശ്വരം എത്തി...പ്രതീക്ഷിച്ചതിനെക്കാൾ നീറ്റായി കിടക്കുന്ന റെയിൽ വെ സ്റ്റേഷൻ..!! ഒരു ഓട്ടോ വിളിച്ച് അമ്പലത്തിന്റെ അടുത്തുള്ള , നേരത്തെ ബുക്ക് ചെയ്ത ഹോട്ടെൽ റൂമിലെക്ക് ...എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും സെർവീസ് വളരെ മോശം..രാവിലെത്തെ ചില ചടങ്ങുകൾക്കു ഒരു ഓട്ടോ ഏർപ്പാടാക്കി വച്ചു....ബുക്ക് ചെയ്ത റൂം കിട്ടാൻ അഞ്ചര വരെ കാത്തിരുന്നു...അവരുടെ ഭാവം കണ്ടാൽ ന്നു മുഴുവൻ റിസപ്ഷനിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വരും എന്നു തോന്നുന്നു...!!
ആറു മണിയോട് കൂടി ഞങ്ങൾ നാലു പേരും ഓട്ടോയിൽ കടൽക്കരയിലെക്കു പോയി....അവിടെ തീർത്ഥ സ്നാനം ചെയ്യുന്നവരുടെ തിരക്ക്..അധികവും ഉത്തരേന്ത്യക്കാർ..ആദ്യത്തെ ചടങ്ങ് കടലിലെ സ്നാനം...പുഴ പോലെ ശാന്തമായ കടലിന്റെ അധികം ആഴമില്ലാത്ത ഭാഗത്ത് പോയി ഞാനും ഭർത്താവും മറ്റുള്ളവരുടെ ഒപ്പം ഒരു സമൂഹ സ്നാനം ചെയ്തു...അഴുക്കു വെള്ളം തന്നെ...ശർദ്ദിക്കാൻ വന്നു....പക്ഷെ ചിലത് നമ്മൾ സഹിച്ചെ പറ്റൂ...!! ഞങ്ങൾ കൈ കൂട്ടി പിടിച്ച് ഏഴു തവണ മുങ്ങി....പിന്നാലെ അമ്മയും ചേച്ചിയും..ഈറനോടെ അമ്പലത്തിലെക്ക്.....

അകത്ത് ഇരുപത്തിരണ്ട് തീർത്ഥ കിണറുകൾ ഉണ്ട്...അവിടേയും സ്നാനം ചെയ്തെ ഭഗവാനെ ദർശിക്കാൻ പാടുള്ളൂ...ഇരുപത്തി രണ്ടെണ്ണവും ക്ഷേത്ര വളപ്പിലെ പല ഭാഗങ്ങള്ളിൽ ആയാണ് ഉള്ളത്..അതും വളരെ വിശാലമാണ് മതിൽക്കകം..ചിലയിടങ്ങളിൽ ഒറ്റയായും ചിലയിടങ്ങളിൽ രണ്ടും മൂന്നും ചേർന്നുള്ള ഈ കിണറുകൾ എല്ലാം പല ഷെയ്പ്പിൽ ആണ്.ചിലതിനു വായ്‌വട്ടം വളരെ ചെറുത്..ചിലത് സാധാരണ വലുപ്പം..ഒക്കെയും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു...നമുക്ക് തനിയെ വെള്ളം കോരാൻ അനുവാദമില്ല.അതിനു ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം ആളുകൾ കയ്യിൽ ഒരു ഇരുമ്പു ബക്കറ്റുമായി ഇരകളെയും കാത്ത് നിക്കുന്നുണ്ടാകും.വെള്ള മുണ്ടും ഷെർട്ടും യൂണിഫോമിൽ...!! ഒരാൾക്കു അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ആളുകൾക്കു വായിൽ തോന്നിയ വിലയാണ് ചാർജ്..വെള്ളം കോരി തലയിൽ ഒഴിക്കുന്നതിനു , ഞങ്ങളുടേ പിന്നാലെ കൂടിയ ആൾ ഞങ്ങൾ നാലു പേർക്കും ആളൊന്നുക്ക് നൂറ്റമ്പതു രൂപയാണ് ആവശ്യപ്പെട്ടത്...പേശി പേശി അത് 75 ലെക്ക് എത്തിച്ചു. 300 രൂപ.ആകെ. എനിക്കും ഭർത്താവിനും ദമ്പതീ സ്നാനം. ഓരോ കിണറിൽ നിന്നും മൂന്ന് പ്രാവശ്യം തലയിൽ ഒഴിച് തരും...തിരക്കിൽ പെട്ട് വലഞ്ഞു..ഓരോ ഗ്രൂപ്പിനെയും കുളിപ്പിക്കുന്ന ആളുകൾ അതിവേഗതയിൽ കിണറിന്റെ വക്കത്ത് കേറി നില്ക്കുന്നതും തങ്ങളുടെ ആളുകളെ കുളിപ്പിക്കുന്നതും രസം എന്നതിലുപരി അത്ഭുതം കൂടിയായിരുന്നു...ഇത്രയും ചെറിയ കിണറ്റു വക്കിൽ അഞ്ച് പത്ത് പേർ ഒരുമിച്ച് നിന്നു ബാലൻസ് തെറ്റാതെ വെള്ളം കോരി ഒഴിക്കുന്ന കാഴ്ച..!!!! വഴുക്കൽ വളരെ !! അർദ്ധ നഗ്നരായ മനുഷ്യർ..നനഞ്ഞൊട്ടിയ ദേഹങ്ങൾ. ഓണത്തിനു പുട്ട് കച്ചവടം നടത്തുന്ന മാന്യന്മാരും ഉണ്ട്...:)) അമ്മയെ കൈ പിടിച്ച് കൊണ്ട് നടന്നു...പേടിയായിരുന്നു.ആർക്കും തലയിൽ വെള്ളം ഇറങ്ങി അസുഖമൊന്നും വരല്ലെ എന്നു പ്രാർത്ഥിച്ചു. വഴുക്കലിൽ വീഴാതെ തിരക്കിനിടയിൽ കൂടി ഒരു വിധം സ്നാനകർമ്മങ്ങൾ മുഴുവനാക്കി. ഈറനൊടെ ഉള്ളിൽ പോകരുത് എന്നാണു അവിടെ നിയമം..പക്ഷെ ഈറൻ മാറ്റുന്നിടത്തെ അസാധാരണ വൃത്തി കാരണം ഇട്ട ഡ്രെസ് ഉണങ്ങുന്ന വരെ കാത്ത് നിന്നു...അതു കഴിഞ്ഞ് മെയിൻ ശ്രീകോവിലിൽ രാമനാഥ സ്വാമി ദർശനം. ടിക്കെറ്റൊന്നും എടുക്കൻ നിന്നില്ല അത്ര ക്യു ഉണ്ടാരുന്നില്ല. രാവണ നിഗ്രഹം കഴിഞ്ഞ് വന്ന് രാമൻ , ബ്രഹ്മഹത്യ പരിഹാരം ചെയ്യാൻ ഗുരു പറഞ്ഞതനുസരിച്ച് ശിവ പൂജ ചെയ്യാൻ തീരുമാനിച്ചു.ശിവലിംഗം എടുക്കാൻ കൈലാസത്തിലെക്കു പോയ ഹനുമാനെ വളരെ സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ സീതാദേവി മണ്ണ് കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി ...രാമൻ പൂജകളെല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ഹനുമാൻ അവിടെ എത്തുകയും പൂജ കഴിഞ്ഞതറിഞ്ഞ് കോപകുലനാവുകയും ചെയ്തു. ആ ലിംഗം തകർക്കാൻ നോക്കിയെങ്കിലും വിഫലമായി. ഹനുമാനെ പ്രീതിപ്പെടുത്താൻ ഹനുമാൻ കൊണ്ട് വന്ന ലിംഗം ആദ്യത്തെ ലിംഗത്തിനടുത്തു തന്നെ പ്രതിഷ്ഠിച്ച് അതിനു ആദ്യം പൂജ ചെയ്യണമെന്നു ശ്രീരാമൻ കൽ‌പ്പിച്ചു. ഇന്നും അതു തന്നെ തുടർന്നു വരുന്നു..ശ്രീകോവിലിനടുത്തു തന്നെ വിശാലാക്ഷി അമ്മാളുടെയും പർവ്വത വർത്തിനി അമ്മന്റെയും സന്നിധികൾ നിലകൊള്ളുന്നു....ചില വഴിപാടുകൾ കഴിച്ച് നീണ്ട ഇടനാഴിയിലൂടെ പുറത്തെക്കു..ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടനാഴി ആണിവിടെ. സുന്ദരമായ ക്ഷേത്രം...എല്ലാ തമിഴ് നാട് അമ്പലങ്ങളും ഭിക്ഷക്കാരെ കൊണ്ട് അനുഗൃഹീതമാവാറുള്ള പോലെ ഇവിടെയും സമ്പന്നമാണ്...മാലിന്യങ്ങൾ കൊണ്ടും. !!

പത്തര കഴിഞ്ഞു ഹോട്ടെൽ റൂമിൽ എത്താൻ...ഇങ്ങനെ ഒരു കുളി ഇതു വരെ ഉണ്ടായിട്ടില്ലാത്തതിനാൽ ഒന്നു കൂടെ വിശാലമായി കുളിച്ചു. പാട്ടും പാടി ചെന്നപ്പോഴെക്കും ഒന്നും കഴിക്കാൻ എവിടെന്നും കിട്ടീല്ല്യ....:) പിന്നെ ആ നട്ടപ്പറ വെയിലത്ത് ഒന്നു കറങ്ങി വന്ന് ഒന്നരക്കു ഊണു കഴിച്ചു .തിരിച്ച് റൂമിൽ എത്തി കുറച്ച് വിശ്രമിച്ചു. അടുത്ത പരിപാടി ധനുഷ്കോടി ആണു...അവിടെ നിന്നു 18 കിലൊമീറ്റർ ദൂരം. സാധാരണ യാത്ര അല്ല അത്..രാമേശ്വരം യാത്ര മുഴുവനാകണമെങ്കിൽ ധനുഷ്കോടി കൂടി സന്ദർശിക്കണം. വിജനമായ പ്രദേശമാണ്. മരുഭൂമി സഫാരി പോലെ മണൽ കാട്ടിലൂടെ ഉള്ള യാത്ര..കാറും മറ്റും പോകില്ല..ജീപ്പു മാത്രെ പോവുള്ളൂ..റിസപ്ഷനിൽ പറഞ്ഞ് ഒരു ജീപ്പു ഏർപ്പാടാക്കി...എനിക്കും ചേച്ചിക്കുമൊന്നും കുത്തിഞ്ഞെരുങ്ങി തിരക്കിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ല..അതു കൊണ്ട് തന്നെയാണ് സ്വന്തമായി ഒരു ജീപ്പ് വാടകയ്ക്കു എടുത്തത്. അല്ലെങ്കിൽ സാധാരണ സംഘത്തിന്റെ ഒപ്പം പോകാമായിരുന്നു..ഇഷ്ടം പോലെ സെർവീസ് ഉണ്ട്..

മൂന്നര കഴിഞ്ഞ്പ്പോൾ ജീപ്പു വന്നു. വിജനമായ പാത മുന്നിൽ നീണ്ട് കിടക്കുന്നു. ചില പെൺകിടാങ്ങൾ തലയിൽ വെള്ള കുടവും വച്ച് നീങ്ങുന്നു..ഇരു വശത്തും കാറ്റാടി മരങ്ങൾ.പൊകുന്ന വഴിക്ക് ജഡായു തീർത്ഥം...കോദണ്ഡ രാമക്ഷേത്രം എന്നിവ കേറി തൊഴുതു. ഇനി അങ്ങൊട്ട് ഇരു വശവും മണൽ പരപ്പുകളാണ്...ഇരു വശത്തും അധികം അകലെയല്ലാതെ കടൽ കണ്ടു തുടങ്ങി. ഇടക്കെപ്പോഴൊ റോഡിനടുത്ത് വരെ വന്നു കടൽ ഉമ്മ വച്ച പാടുകൾ. ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രം...മറുവശത്ത് ബംഗാൾ ഉൾക്കടൽ..ചെക്ക് പോസ്റ്റിൽ നിന്നു അനുമതി കിട്ടിയാലെ ധനുഷ്കോടിയിലെക്കു പ്രവേശനമുള്ളൂ.. ചെക്ക് പോസ്റ്റിന്റെ അടുത്ത് ആർത്തലക്കുന്ന ഇന്ത്യൻ മഹാ സമുദ്രത്തിന്റെ തിരമാലകൾ....ഒരു ഭയം തോന്നും...അവിടെ കുറച്ച് പേർ ഇറങ്ങി തിരകളോട് സല്ലപിക്കുന്നുണ്ട്...അനുമതി വാങ്ങി യാത്ര തുടർന്നു. ഇനിയാണ് ശരിക്കും പേടി വരുന്ന വഴി...!!

വണ്ടി ചാഞ്ഞും ചെരിഞ്ഞും കുത്തനെയുള്ള ഒരു ഇറക്കത്തിലൂടെ മണൽ പരപ്പിലെക്കിറങ്ങി...അടുത്ത 8 കിലൊമീറ്റർ ശരിക്കും ഭയം വരുന്ന ഒന്നാണ്....അന്നു രാവിലെ വന്നു പോയ തിരകൾ ബാക്കി വച്ച വെള്ളം തളം കെട്ടി നിൽക്കുന്ന വലിയ തടാകങ്ങൾ പോലെ ഉള്ളവയിൽ കടൽക്കാക്കകളും കൊറ്റികളും സമ്മേളനം നടത്തുന്ന കാഴ്ച...ഇരു വശത്തും കടൽ...!! ഒരു പ്രത്യേകത, ബേ ഓഫ് ബെംഗാൾ പുഴ പോലെ ശാന്തമായി കിടക്കുന്നു...പക്ഷെ ഏതു നേരത്തും തിര വരാമത്രെ..!!! അപ്പുറത്ത് ഉഗ്ര രൂപിണിയായി ഇന്ത്യൻ സ്മുദ്രം. ഹോ...ചില നേരത്ത് അവളുടെ വരവു കണ്ടാൽ ഇപ്പോ വിഴുങ്ങി കളയും എന്നു തോന്നും...ഇവർ രണ്ടു പേരും സംഗമീക്കുന്ന സ്ഥലമാണ് ധനുഷ്കോടി.അധികം പേരും പുലർച്ചെ ആണ് ധനുഷ്കോടി ദർശിക്കാൻ വരുന്നത്..

സേതു ബന്ധനം നിർമ്മിക്കാൻ രാമൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലമാണ് ധനുഷ്കോടി. സേതു ബന്ധനം ഒരു കെട്ടുകഥയല്ല എന്നു നാസ തെളിയിച്ചതാണല്ലോ..ഇവിടെ നിന്നു 45 കിലോമീറ്റെർ ബോട്ടിൽ യാത്ര ചെയ്താൽ ശ്രീലങ്കയിലെത്താം. പണ്ട് കാലത്ത് ആളുകൾ ഈ മാർഗ്ഗമാണു ലങ്കയിലെക്കു തിരഞ്ഞെടുത്തിരുന്നത്..ധനുഷ്കോടി ഒരു കാലത്ത് പ്രധാന കടലോര ഗ്രാമമായിരുന്നു...1964 ഇൽ ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ ആഞ്ഞ് ഉയർന്ന തിരമാലകൾ ആ ഗ്രാമത്തെ നക്കിതുടച്ചു..ആ ഗ്രാമത്തെ മാത്രല്ല, അന്നു രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്കു വന്നു കൊണ്ടിരുന്ന ഒരു ട്രെയിനും അതിലെ യാത്രക്കരെ മുഴുവനും തന്റെ അടിത്തട്ടിലെ ബംഗ്ലാവിലെക്കു വലിച്ചു കൊണ്ട് പോയി... ഇന്നും അതൊരു പ്രേത ഭൂമിയാണ്..ആകെ അഞ്ചെട്ട് മുക്കുവ കുടിലുകൾ കാണാം. അധിക നേരം നമുക്കവിടെ നിൽക്കാനും തോന്നില്ല..അകാരണമായ ഒരു ഭയം എന്നിൽ കുടിയേറിയത് ഞാൻ ശരിക്കറിഞ്ഞു. ആ തിരമാലകൾ ഒന്നും കൂടെ അടുത്തെത്തിയാൽ ഈശ്വരാന്നു വിളിക്കാനുള്ള നേരം കൂടി കിട്ടില്ല്യ...സന്ധ്യ മയങ്ങുന്നു...അവിടെ സന്ദർശിക്കാൻ വന്നവരൊക്കെ മടങ്ങി തുടങ്ങി. ഒന്നൊ രണ്ടോ ജീപ്പുകൾ ആളുകളെ പരമാവധി കുത്തി കയറ്റി തിരകളുടെ അരികത്ത് കൂടെ പോകുന്നു..ഒരു വാൻ നിറയെ ആളുകൾ അകലെ തിരകൾക്കരികിലൂടെ പോകുന്നു...കഷ്ടം...അതിന്റെ ടയർ മണ്ണിൽ താഴ്ന്നു പോയി...തിരമാലകൾ തൊട്ടരികെയ്യുണ്ട്..ആളുകൾ ഇറങ്ങി തള്ളുന്നു...അത്ര അരികിൽ കൂടി പോകെണ്ടെ ആവശ്യമെയില്ല...!!! കുറച്ച് കൂടി ഇരുട്ടിയാൽ ആ പ്രദേശം വെള്ളത്തിൽ ആയിരിക്കും എന്നു ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. അതിനു മുന്നെ അവർ പോന്നാൽ മതിയായിരുന്നു..!! ഞങ്ങൾ ആ സംഗമഭൂമിയിൽ ഇറങ്ങി അൽ‌പ്പ നേരം നിന്നു...ഒരു ഹൈപ്പർ മാർകെറ്റ് ആ സംഗമഭൂമിയിൽ അഞ്ചെട്ട് ഓലകളിലും, നാലഞ്ചു വടികളിലും നിലകൊള്ളുന്നുണ്ട്...കുറച്ച് ചിപ്പി ശംഖ് ഉൽ‌പ്പന്നങ്ങൾ , ബിസ്കറ്റുകൾ , വെള്ളം അതാണ് ആ ഷോപ്പിലെ സാമഗ്രികൾ. അവർ അതൊക്കെ വേഗം പായ്ക്കപ്പ് ചെയ്യുന്നുണ്ട്..വെള്ളം കേറുന്ന സമയായത്രെ...ധൈര്യശാലിയായ ഞാൻ പോകാൻ തിടുക്കം കൂട്ടി ജീപ്പിൽ കേറി ഇരുന്നു.. അകലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സമുദ്രം....കുലുങ്ങി കുലുങ്ങി ഇടകൊന്നു ഞെരുങ്ങിയും ജീപ്പു പതിയെ തിരിച്ച് യാ‍ത്ര തുടങ്ങി..തിരിച്ച് വരവിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ , തകർന്ന ഗ്രാമത്തെ സൂചിപ്പിച്ചു. അവിടെ ഒന്നിറങ്ങി അൽ‌പ്പ സമയം അവിടെ കറങ്ങി. ആ റെയിൽ‌പ്പാളം ഇപ്പോഴുമുണ്ട്. തകർന്നു കിടക്കുന്നു.അതിനടുത്തായി പണ്ട് , തീവണ്ടിയിൽ വന്നിരുന്ന ചരക്കുകൾ സൂക്ഷിച്ചിരുന്ന ഗോഡൌൺ. പിന്നെ ഒരു ചെറിയ പള്ളി, മൂന്നൊ നാലൊ മുക്കുവ കുടിലുകൾ, അസംഖ്യം കാക്കകൾ. കുട്ടികൾ കളിക്കുന്നു...കുടിലുകൾക്കപ്പുറം സമുദ്രം ആഞ്ഞടിക്കുന്നു...അപകടം നേരിൽ കണ്ടു എന്നു പറയുന്ന ഒരു വയസ്സായ സ്ത്രീ അവിടെ ഒരു ചെറിയ കട ഇട്ട് താമസിക്കുന്നുണ്ട്. ആ കടയുടെ അടുത്ത് ഇത്തിരി വട്ടത്തിൽ ഒരു ചെറിയ കിണറും ഉണ്ട്. എനിക്കാ ശാന്തയെ ഭയങ്കര ഇഷ്ടമായി...എന്താണവളുടെ ഒരു രൌദ്ര ഭാവം...മുടിയഴിച്ചിട്ടു തുള്ളുന്ന കണ്ടാൽ മതി...ആരും പേടിച്ചു പോകും...:)) തിരമാലകൾ അത്ര ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്.. അങ്ങനെ ധനുഷ്കോടിയിൽ നിന്നു മടങ്ങുമ്പൊൾ ഒരു തരം ഭീതി മാത്രായിരുന്നു മനസ്സിൽ.......ഗവർമെന്റ് ആ ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും മറ്റും ഒരു ഉത്സാഹവും കാണിക്കുന്നില്ല...!!! ശവഭൂമി ആയതു കൊണ്ടാകും..!! 6 മണിക്കു ശേഷം അങ്ങോട്ട് പ്രവേശനമില്ല...ശ്രീലങ്കൻ നേവിയും ഇന്ത്യൻ ആർമ്മിയും കടലിൽ റോന്ത് ചുറ്റുന്നുണ്ടാകും നിരീക്ഷണത്തിനു....1000 രൂപ പറഞ്ഞ ജീപ്പുകാരൻ അവസാനം 900 ത്തിൽ എത്തി നിന്നു ഞങ്ങളെ രാമേശ്വരം ക്ഷേത്രത്തിനടുത്തുള്ള ചെറിയ ബീച്ചിൽ കൊണ്ട് വിട്ടു..അപ്പോഴേക്കും ഏഴു മണി ആയിരുന്നു. ആ ബീച്ചിൽ കുറച്ച് സമയം ചിലവഴിച്ചു കടൽക്കാറ്റും കൊണ്ട്. ഭർത്താവ് ആ വഴി പോയ കിളി ജ്യോത്സനെ തടഞ്ഞ് നിർത്തി ഭാവി അറിയാൻ ഇരുന്നു...തൊട്ടരികിൽ അതും നോക്കി ഭാഷ അറിയാ‍തെ എന്റെ അമ്മയും. ഞാനും ചേച്ചിയും കടൽത്തിണ്ണയിൽ ഇരുന്നു. രാവിലെ കുളിച്ച ശാന്തമായ കടവിൽ ഇപ്പോൾ വലിയ തിരകൾ കണ്ട് അത്ഭുതപ്പെട്ട് പോയി...ഈ നേരത്തായിരുന്നെങ്കിൽ ഞാൻ കുളി പോയിട്ട് കാലു പോലും നനയ്ക്കില്ലായിരുന്നു....:))) അത്രക്കു ധൈര്യമാണ്...!! ദൂരെ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകൾ...ഞങ്ങൾ അത്താഴം കഴിക്കാനായി ഒരു ഗുജറാത്തി സ്ത്രീയുടെ കടയിൽ കയറി. അത് ഒരു വീട് തന്നെയാണ്. നല്ല ചപ്പാത്തിയും ശ്രീകണ്ഠ പൂരിയും കഴിചു. ഉത്തരെന്ത്യക്കാരുടെ തിരക്കാണ് രാമേശ്വരത്ത്. തമിഴരേക്കാളും അധികം. പിറ്റെന്നു രാവിലെ ചെക് ഔട്ട് ചെയ്യണം . ഈ ഹോട്ടെൽ എടുത്തത് അബദ്ധമായി..നല്ല ഒരു ഡീസന്റ് ഹൊട്ടെൽ നാളെക്കു പറ്ഞ്ഞ് വച്ചിട്ടുണ്ട്..സൈറ്റ് സീയിങ്ങിനു ഒരു കാറും. നാളെ മുഴുവൻ കറക്കം. പതിയെ മടങ്ങിയെത്തി അന്നത്തെ അനുഭവങ്ങൾ എല്ലാം പറഞ്ഞ് ചിരിച്ചും കളിച്ചും തല്ലു കൂടിയും ............ഉറക്കത്തിലേക്ക്............

2011, ജൂലൈ 4, തിങ്കളാഴ്‌ച

അന്ത്യം..

മോഹത്തിന്റെ തീച്ചൂളയിൽ പെട്ടൊരു ശലഭം
ദിശയറിയാ‍തെ....ചിറകു കരിഞ്ഞ്..പറക്കാനാവതെ....
തീ കനലുകൾ പുൽകുമ്പോഴും അവസാന ശ്വാസത്തിനായ് ...
പ്രാണവേദനയോടെ ....ഉരുകിയ ദേഹത്തോടെ....ഒരു നിശാശലഭം.......!!

2011, മേയ് 29, ഞായറാഴ്‌ച

ഒരു മഴക്കാലം കൂടി......

ഞാന്‍ ഏറ്റവും കൂടുതല്‍ മഴയെ ഇഷ്ടപെട്ടിരുന്നത് തളിക്കുളത്തെ ആ മഴയായിരുന്നു...ബാല്യം അവിടെ ആയിരുന്നല്ലോ..പുലര്‍ച്ചെ നാല് മണിക്ക് തന്നെ അമ്മ എണീപ്പിക്കും..മടിയായിരുന്നു എങ്കിലും മനസില്ലാ മനസ്സോടെ എഴുന്നേല്‍ക്കും...അമ്പലക്കുളത്തില്‍ ആളുകള്‍ വരുന്നതിനു മുന്നേ കുളിച്ചു വരണം ..അതാണ് രീതി..മഴ പെയ്യുന്ന സമയത്തും ഈ സ്ഥിതിക്ക് മാറ്റമില്ല..പക്ഷെ ഒന്നുണ്ട്..ആ സമയത്ത് അമ്പലക്കുളത്തില്‍ മഴ പെയ്യുന്നത് കാണാന്‍ എന്തൊരു രസമായിരുന്നു..കുളത്തിലെക്കെത്തുമ്പോള്‍ മഴയ്ക്ക് വന്യ ഭാവമാണ്...വലിയ വലിയ തുള്ളികള്‍ കുളത്തില്‍ നിര്‍മ്മിക്കുന്ന വലയങ്ങള്‍...പലപ്പോഴും ആ വലയത്തെ കയ്യിലെടുക്കാന്‍ നോക്കും...പറ്റില്ല...ആ സമയത്ത് ദൂരെ കടലിന്റെ ഇരമ്പവും കേള്‍ക്കാം...തണുത്ത് വിറച്ചു കുളിച്ചു വന്നു അമ്പലത്തില്‍ പോയി വേഗം വീട്ടില്‍ വരും...ഒരു ചെറിയ ഉറക്കം കൂടിയുണ്ട്..അത് മഴയുടെ താളം കേട്ട് തന്നെ..സ്കൂള്‍ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും..ഓടിന്റെ ഇറമ്പിലൂടെ മഴയുടെ താളം കേട്ടിട്ടില്ലേ..അതാണ്‌ മാരി...അതിനു വേറെ ഒരു ശബ്ദമാണ്..പിന്നെ മഴ നിലയ്ക്കുമ്പോള്‍ തുള്ളി തുള്ളിയായി വീഴുന്ന ശബ്ദം വേറെ...:)) ഏറ്റവും ആസ്വദിച്ചിരുന്നത് രാത്രിയിലെ മഴ...രാത്രി ഭക്ഷണം കഴിഞ്ഞു എട്ടു മണി ആവുമ്പോഴേക്കും വല്ല്യമ്മയുടെ കട്ടിലിന്റെ അടിയില്‍ കേറും...അവിടെയാണ് എന്റെ സ്ഥാനം...അവിടെ കിടന്നു രാത്രിമഴ ആസ്വദിക്കും...അച്ഛന്‍ വാങ്ങി തന്ന ചെറിയ കിടക്കയില്‍ പുതപ്പിന്റെ അടിയില്‍ തണുത്ത് വിറച്ചു...അങ്ങനെ..ഇടക്കൊരു കറന്റ്‌ പോക്കുണ്ട്..അപ്പൊ പ്രാര്‍ത്ഥിക്കും കറന്റ്‌ വരല്ലെന്നു...അല്ലെങ്കില്‍ പഠിക്കാതെ കിടന്നെനു ചീത്ത കേള്‍ക്കും..ഉറപ്പ് ....കറന്റ്‌ പോയാല്‍ എന്റെയും ചേച്ചിയുടെയും വല്ല്യമ്മയുടെയും ഗാനമേള...:))) ഉറക്കെ തകര്‍ത്തു പൊടിക്കും...ആരും കേള്‍ക്കൂല്ലല്ലോ...ഞാനായിരിക്കും പ്രധാനി...:)) പാട്ട് അന്നും പ്രാണന്‍ തന്നെ...:)) പക്ഷെ പിറ്റേന്നു അയലപ്ക്കതുന്നു ആളുകള്‍ കളിയാക്കും..ഇന്നലെ എന്തായിരുന്നു ആര്‍പ്പും ബഹളോം..എസ്.ജാനകിയും ..മാധുരിയും ..പി ലീലയും തകര്‍ക്കുന്നുണ്ടാരുന്നല്ലോ..എന്നൊക്കെ...അതൊക്കെ മഴയ്ക്ക് മാത്രം തരാന്‍ കഴിയുന്ന ഓര്‍മ്മകള്‍...സ്കൂളില്‍ ഇരിക്കുമ്പോഴും മഴ വരണേ ന്നു പ്രാര്തിക്കും..ഒരു പീരീഡ്‌ നേരത്തെ വിടൂലോ,,,:)) മഴ പെയ്യുമ്പോ, അരിമ്പൂരില്‍ നിന്നും വരുന്ന നെല്ലിക്ക അമ്മായി സ്കൂളിന്റെ ഇറയത്ത് കേറി നില്‍ക്കും..അത് ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ട ജനാലയുടെ അപ്പുറമാണ്...റോഡ്‌ സൈഡില്‍..അപ്പോള്‍ നെല്ലിക്ക അമ്മായിയുടെ കുട്ടയില്‍ നിന്ന് ഉയരുന്ന ചമ്പക പൂവിന്റെയും ലാങ്കി ലാങ്കിയുടെയും സുഗന്ധം...!!!! മഴ ചാറല്‍ ഏറ്റു തുറന്നു വച്ച പുസ്തകം നനയും...അതും ഒരു സന്തോഷം...പഠിക്കെണ്ടല്ലോ:))) വൈകുന്നേരം പെയ്യുന്ന മഴ , അവധി ദിവസങ്ങളില്‍ പെയ്യുന്ന മഴ...ആഹ്ലാദമാണ്‌..അമ്പലമുറ്റത്ത്‌ മുട്ടിനു മീതെ വെള്ളം ഉണ്ടാകും..അതിലൂടെ നീന്തി നടക്കാം...അമ്മ ചീത്ത പറഞ്ഞാലും ശരി..എന്റെ കളി കൂട്ടുകാരും ഞാനും വഞ്ചികള്‍ ഉണ്ടാക്കി അവിടെ കളിയാണ്..പിന്നെ രാവിലെ പാല് വാങ്ങാന്‍ പോകുമ്പോ പാടത്ത് കൂടെ തല്ലിയലച്ചു പോകാം..നീര്‍കോലിയെ കണ്ടു തിരിഞ്ഞോടാം..ആ ഓട്ടത്തില്‍ കുട മഴയുടെ കൂടെ പോകും...:))) അതൊക്കെ നീറ്റല്‍ ഉണര്‍ത്തുന്നു...ഇന്നും...കാലങ്ങള്‍ക്ക് ശേഷം അതെ മഴയെ ആസ്വദിച്ചത് വയനാട്ടില്‍ വച്ചായിരുന്നു...അമ്പലവയല്‍ കോളനിയിലെ ആദിവാസി കുടിലിലെ രാത്രി താമസം...പ്രിയ സുഹൃത്തുക്കളോടൊപ്പം..രണ്ടു മൂന്നു ദിവസം അവരുടെ കൂടെ..കറന്റ്‌ പോലുമില്ലാത്ത ആ സ്ഥലത്ത് കോരിച്ചൊരിയുന്ന പേമാരി...ഒരു കുട പോലും സ്വന്തമായി ഇല്ലാത്തവര്‍..നമ്മുടെ കയ്യിലെ കുടയെ അത്ഭുതത്തോടെ നോക്കും..പാള തൊപ്പി ആണ് അവരുടെ കുട..സ്ത്രീകള്‍ക്ക് ചേമ്പില...വഴുക്കി വീഴുന്ന നിലങ്ങള്‍...ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ഉരുണ്ടുരുണ്ട് ഒരു വഴിക്ക് പോകും...ആ രാത്രികളില്‍ മഴ വല്ലാത്ത സീല്‍ക്കാരം പുറപ്പെടുവിച്ചിരുന്നു...പേടി തോന്നിയിരുന്നു...ആ മഴ അന്ന് അങ്ങനെ ശബ്ദം പുറപ്പെടുവിച്ചത് കാരാപുഴ ഡാം അടുത്ത് തന്നെ ആയിരുന്നു അതാണ്‌...ഡാമില്‍ പെയ്യുന്ന മഴയുടെ ശബ്ദം..!! ( എന്ന് ഊഹിക്കുന്നു...))

പിന്നെയുമുണ്ട് മഴ...ഇപ്പൊ വരും വരും എന്ന് കൊതിപ്പിച്ചു ഓടി പോകും...മഴ പെയ്യില്ലെന്ന് വിചാരിച്ചു കുട എടുക്കാതെ പോയാല്‍ നനച്ചു കുളിപ്പിക്കും..പൊരി വെയിലത്ത്‌ പെട്ടെന്നൊരു മഴ...കാറ്റിന്റെ ഒപ്പം പെയ്യുന്ന മഴ....കുറുക്കന്‍ കല്യാണം കഴിക്കുന്ന ദിവസത്തെ മഴ...താളത്തോടെ മേളത്തോടെ വാദ്യ ഘോഷത്തോടെ പെയ്യുന്ന മഴ...തുലാമാസത്തിലെ വൈകുന്നേരം പെയ്യുന്ന മഴ..വടക്ക് മഴക്കാര് കണ്ടാല്‍ മഴ പെയ്യും ..തെക്ക് കണ്ടാല്‍ അത് തെക്കോട്ട്‌ പൊക്കോളും ഇവിടെ പെയ്യില്ല എന്ന് അമ്മയും വല്യമ്മയും...ഇടയ്ക്കു കാണുന്ന മഴവില്ല്...( ഇടയ്ക്കു മഴവില്ലിനെ കാണാറേയില്ലാരുന്നു ..ദൈവം തിരികെ എടുത്തു കൊണ്ട് പോയി എന്ന് കവി....)) ബസ്സില്‍ ഒട്ടിയ ദേഹവുമായി കോളേജ്ലേക്കുള്ള യാത്രയില്‍ പെയ്യുന്ന മഴ...ചേറ്റുവ പുഴയില്‍ പെയ്യുന്ന മഴ...ഒട്ടേറെ ഓര്‍മ്മകള്‍ തരുന്നു ഈ മഴ..മഴ പെയ്യുമ്പോ വീട്ടിനുള്ളില്‍ സന്ദര്‍ശനത്തിനു വരുന്ന തവള.., മിന്നാമിനുങ്ങ്...ഈയാം പാറ്റ....പിറ്റേന്നു മുളച്ചു പൊന്തുന്ന കൂണുകള്‍..എല്ലാം എന്തൊരു രസം....എല്ലവർക്കുമുണ്ട് മഴയെ പറ്റി ധാരാളം പറയാൻ..ഇത് എന്റെ മാത്രം ......

ഇവിടെയും മഴയുണ്ട്...ഭംഗിയില്ലാത്ത മഴ..ബാല്‍ക്കണിയില്‍ ഇരുന്നു കാണാന്‍ മാത്രേ രസമുള്ളൂ..അതും പെട്ടെന്ന് വന്നു പെട്ടെന്ന് പോകുന്ന മഴ...ഒരിക്കല്‍ ബൈക്കില്‍ പോകുമ്പോഴാണ് അഡയാര്‍ പാലത്തിന്റെ അവിടെ വച്ച് കിഴക്ക് വശത്ത് മഴവില്ല് കണ്ടത്..ഉറക്കെ വിളിച്ചു കൂവി..ആ സമയത്ത് ഇംഗ്ലീഷും തമിഴും അല്ല ..എന്റെ മലയാളമായിരുന്നു നാവില്‍ വന്നത്...അന്ന് മനസിലായി കേരളത്തില്‍ നിന്നും എടുത്തു കൊണ്ട് വന്ന മഴവില്ല് ദൈവം ഇവിടെ കൊണ്ട് വചെക്കുവാണെന്ന്...ഞങ്ങള്‍ എത്ര തിരക്കി..ദൈവമേ...നീ എനിക്ക് വേണ്ടിയാണോ ഇതിവിടെ കൊണ്ട് വച്ചത്...!!!!!!!!! എന്റെ മഴയെ ഓര്‍ക്കാന്‍ വേണ്ടി.....!!

2011, ഏപ്രിൽ 24, ഞായറാഴ്‌ച

ഓർമ്മകൾ ഇന്നും പാടുന്നു...:)

മനസ്സിൽ ഒരു പൂർണ്ണ ചന്ദ്രനെ ദർശിക്കുന്ന സുഖമാണ് പൂർണ്ണ പുഷ്കലാംഗിയെ പറ്റി ഓർക്കുമ്പോഴെല്ലാം എനിക്കു കിട്ടുന്നത്. ചിതലുകൾ തിന്നു തീർക്കും മുൻപേ അവ പകർത്തി വച്ചില്ലെങ്കിൽ അവൾ ഓർമ്മയിൽ നിന്നു പോലും എന്നിൽ നിന്നു അകന്നു പോകും....

എന്റെ രണ്ട് മൂന്നു ക്ലാസ്സുകളിലെ കൂട്ടുകാരി...ആ പേരു എനിക്കെന്നും അത്ഭുതമാണ്...മനസ്സിൽ ചിരി ഉണർത്തുന്ന പേര്....വേറെ ആർക്കും ഞാൻ കേട്ടിട്ടില്ല...ബാല്യത്തിലെങ്ങോ എനിക്കു നഷ്ടപ്പെട്ട് പോയ അവളുടെ മുഖം അവ്യക്തമായെങ്കിലും ഓർമ്മയിലുണ്ട്...കറുത്തു തടിച്ച് , മുടി രണ്ട് സൈഡിൽ പിന്നിയിട്ട് അത് മുന്നിലോട്ടിട്ട് വരുന്ന ഒരു അമ്മ്യാരു കുട്ടി..അവൾക്കു ദോശമാവിന്റെ മണമായിരുന്നു...പഠിക്കാൻ മടിച്ചിയും..എപ്പോഴും ഭക്ഷണത്തിന്റെ കാര്യമെ പറയാനുള്ളൂ അവൾക്ക്.

ഗുരുവായൂരിലെ താമസക്കാലത്ത് അമ്മ എന്നെയും എന്റെ ചേച്ചിമാരെയും എന്നും വൈകുന്നേരം ദീപാരാധന തൊഴീക്കാനും , നാമജപത്തിനും കൊണ്ട് പോകും.അന്ന് തെക്കേ നടയിലെ പട്ടരു കുളത്തിനടുത്തെവിടെയോ ആണ് അവളും കുടുംബവും താമസിച്ചിരുന്നത്..അവിടെന്നു കുറച്ച് മാറി ഞങ്ങളും..അവൾക്കു അഛനില്ലായിരുന്നു..അമ്മയും സഹോദരിമാരും അടങ്ങുന്ന ആ കുടുംബം പലഹാരങ്ങൾ ഉണ്ടാക്കി വിറ്റാണ് കഴിഞ്ഞിരുന്നത്..അങ്ങനെ ഞങ്ങൾ തൊഴാൻ പോകുന്ന സമയത്ത് എന്നും അവൾ എവിടെയൊ പോയി അരച്ച് കൊണ്ട് വരുന്ന ദോശമാവ് നിറച്ച വലിയോരു സ്റ്റീൽ പാത്രം ഒക്കത്ത് വച്ച് കിഴക്കേ നടയിലൂടെ വരുന്നുണ്ടാകും..എന്നെ കണ്ടാൽ വെളുത്ത പല്ലുകൾ കാട്ടി ഒരു ചിരിയുണ്ട്..ദോശമാവ് മഠത്തിൽ കൊണ്ട് വച്ച് അവൾ വേഗം അമ്പലത്തിലേക്കു വരും..അന്നൊക്കെ , ഇന്നു അന്നദാനം നടക്കുന്ന ഹാളിലായിരുന്നു നാമജപം നടന്നിരുന്നത്..ആഞ്ഞം തിരുമേനിയാണ് നടത്തിയിരുന്നത്..അമ്മമാരും കുട്ടികളും വയസായവരും ഒക്കെ അടങ്ങുന്ന വലിയൊരു സംഘം അവിടെ ഉണ്ടാകും..
സ്കൂൾ വിട്ടാൽ ഞങ്ങൾ എല്ലാ സഹപാഠികളും സംഗമിക്കുന്ന അടുത്ത സ്ഥലമാണ് നാമജപ ഹാൾ..നാമം ചൊല്ലലൊക്കെ കഴിഞ്ഞാൽ തടിയനായ ഉണ്ടക്കണ്ണൻ, കുടുമ കെട്ടിയ വയസ്സൻ എമ്പ്രാൻ കുട്ടികൾക്കു പഴമൊ പലഹാരങ്ങളോ വിതരണം ചെയ്യും...മുതിർന്നവർക്കു ഇല്ല..ഞങ്ങൾ കുട്ടികൾക്ക് അതാണ് ലക്ഷ്യം..:) എമ്പ്രാനു ഒരു സ്വഭാവമുണ്ട്..എന്നും ഒരേ സ്ഥലത്ത് നിന്നല്ല വിതരണം ആരംഭിക്കുക..ഒന്നുകിൽ പിൻ നിരയിൽ നിന്നു...അല്ലെങ്കിൽ മുന്നിൽ നിന്ന്..ഞങ്ങൾ കുട്ടികളാണ് കുഴങ്ങുന്നത്..ഞാനും പുഷ്കലാംഗിയും കൂടെ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടാകും.ശ്ശെടാ എമ്പ്രാനപ്പൊ പിന്നീന്നായിരിക്കും വിതരണം തുടങ്ങുന്നത്..ഞങ്ങൾ രണ്ടാളും കൂടെ അങ്ങേരു കാണാതെ പതുങ്ങി പതുങ്ങി പിന്നിലെവിടെയെങ്കിലും പോയി ഇരിക്കും...നമുക്കുള്ള പങ്കു കിട്ടിക്കഴിഞ്ഞാൽ വീണ്ടും അമ്മയുടെ മടിയിൽ പോയി ഉറക്കം നടിച്ച് കമഴ്ന്നു കിടക്കും..അവൾ വേറെ ഭാഗത്തായിരിക്കും..തിരക്കിനിടയിൽ അങ്ങേരിതൊന്നും ശ്രദ്ധിക്കില്ല..പാവം ഉറങ്ങുന്ന കുട്ടിക്ക് ഒരെണ്ണം അമ്മയുടെ കയ്യിൽ ഏൽ‌പ്പിക്കും..കാരണം ഒരെണ്ണമേ ഒരു കുട്ടിക്കു കൊടുക്കൂ..പുഷ്കലാംഗി എങ്ങെനെയെങ്കിലും ഒന്നു കൂടി സംഘടിപ്പിച്ചിട്ടുണ്ടാകും..ചിലപ്പൊൾ കള്ളത്തരം പൊളിഞ്ഞാൽ നല്ല ചീത്തയും കിട്ടാറുണ്ട്..:))))
അങ്ങനെ നാമജപം കഴിഞ്ഞ് ഞങ്ങൾ മടങ്ങും..അവളുമുണ്ടാകും കൂടെ..പിറ്റേന്നു സ്കൂളിൽ വന്നാൽ ഇക്കാര്യം പറഞ്ഞ് ചിരിക്കലാണ് പ്രധാന പണി..അവൾ എന്റടുത്തേ ഇരിക്കൂ...’എന്ത് നിറമാ നിന്നെ ‘ എന്നു പറഞ്ഞ് എന്നെ തൊട്ട് നോക്കും.കറുത്ത് പോയതിൽ അവൾക്കു വലിയ വിഷമമായിരുന്നു.ടീച്ചർ ബോർഡിൽ കണക്കെഴുതാൻ തിരിയുന്ന നേരം നോക്കി ഞങ്ങൾ രണ്ടാളും ബഞ്ചിന്റെ പിന്നിലേക്കിറങ്ങി പെട്ടെന്നൊരു കല്ലുകളിയുണ്ട്..:)) എന്നും എനിക്കു വേണ്ടി അവൾ കൊണ്ട് വരുന്ന ഉപ്പിലിട്ട പുളിയുടെ ഒരു സ്വാദ്..ഹോ..!! അവളുടെ അമ്മ ഉണ്ടാക്കുന്ന പട്ടമ്മാരുടെ കൈമുറുക്ക്..എന്തും എനിക്കു തന്നിട്ടേ അവൾ വേറെ ആർക്കും കൊടുക്കൂ..പകരം ഞാൻ, അമ്മ ഇടക്കു തരുന്ന പത്ത് പൈസ കൊണ്ട് അവൾക്കു ഒരു ഗ്ലാസ് ഐസ് വാട്ടർ വാങ്ങി കൊടുക്കും..അഞ്ചു പൈസയാണു ഒരു ഗ്ലാസ്സ് വെള്ളത്തിനു വില..ഞാനും വാങ്ങി കുടിക്കും.അന്നു ഐസ് വാട്ടർ ഒരു അത്ഭുതമായിരുന്നു..പെട്ടിയിൽ വച്ചാൽ തണുക്കുന്ന വെള്ളം !! ഞങ്ങൾ രണ്ടാളും മിഴിച്ച് നോക്കി നിൽക്കും :) അതു വാങ്ങി കുടിക്കാൻ സ്കൂളിന്റെ മുന്നിലെ പെട്ടിക്കടയിൽ കുട്ടികളുടെ തിരക്കാണ് ഇന്റെർബെൽ സമയത്ത്.

ഗുരുവായൂരിലെ ഉത്സവക്കാലം , ഏകാദശിക്കാലവും എനിക്കും അവൾക്കും ഉല്ലാസഭരിതമായ നാളുകളായിരുന്നു..കളിച്ച് തിമിർത്ത് നടക്കുന്ന ഏഴു വയസ്സുകാരികൾ. എന്തും അന്യോന്യം പങ്കിട്ട്, ചിരിച്ച് , ഉല്ലസിച്ച് ..അങ്ങനെ അങ്ങനെ...! അവളുടെ തമിഴു കലർന്ന മലയാളം കേൾക്കാൻ നല്ല രസമായിരുന്നു..മൂന്നാം ക്ലാസ്സു കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മയുടെ വീട്ടിലേക്കു മാറി.എന്റെ പൂർണ്ണ പുഷ്കലാംഗി അവിടെ വച്ച് എനിക്കു നഷ്ടമായി. പിന്നീട് വളരെക്കാലം വീണ്ടും ഗുരുവായൂരിൽ താമസിച്ചിട്ടുണ്ടെങ്കിലും അവളെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല..കുറെ അന്വേഷിച്ചപ്പോൾ , അവളും കുടുംബവും ബാംഗ്ലൂരിലേക്കു മാറിയതായി അറിഞ്ഞു..അത്ര മാത്രം..

ഇന്നു വളർന്നു വലുതായി , ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത്, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ വധുവായി ചെന്നൈയിൽ ജീവിതം തളയ്ക്കപ്പെട്ടു. ഒരു പട്ടരു മഠത്തിലേക്കു തന്നെ..!!! ഇവിടുത്തെ ഏകാന്തതയിൽ ഇരിക്കുമ്പോൾ ആ പട്ടരു കുട്ടിയെ എനിക്കെന്നെങ്കിലും കാണാൻ കഴിയുമൊ എന്നു ഞാൻ വെറുതെ ആലോചിക്കാറുണ്ട്..അവളുടെ ഓർമ്മയിൽ ഞാനുണ്ടാകുമോ എന്നും..!!
മനസ്സിന്റെ മായാ ജാലകത്തിനപ്പുറം , സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങുന്ന പൂർണ്ണ പുഷ്കലാംഗിയുടെ വെള്ളക്കല്ലു വച്ച മൂക്കുത്തി മാത്രം.........ഒളി മങ്ങാതെ ഇന്നും..

“ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകൾ ഇന്നും പാടുന്നൂ...
ഓരോ കഥകൾ പറയുന്നു”

2011, ജനുവരി 31, തിങ്കളാഴ്‌ച

പ്രേമലേഖനം..:)))))

പ്രിയനേ നീയെന്നെ അറിയുന്നുവോ..
പ്രണയം തുടിക്കുമീ വരികള്‍ തന്നുള്ളിലെ
പ്രണയത്തെ നീയിന്നുമറിയുന്നുവോ...നീ -
വരുമെന്ന് കരുതി ഞാന്‍ ..തണല്‍മര ചോട്ടിലായ്..
വിരഹിയായ് നിന്നതും അറിയുന്നുവോ..
മണമുള്ള മലരുകള്‍ കൈക്കുമ്പിളില്‍ വച്ചു ,
ഇടറുന്ന മിഴികളാല്‍ നിന്നെ തിരഞ്ഞതും ,
ഒരു മൃദു ചുംബനമേല്ക്കാന്‍ കൊതിച്ചതും ,
അരികത്തു ചേര്‍ന്നിരു ' ന്നോമനെ ' യെന്നു നീ
പതിയെ,യെന്‍ കാതില്‍ വിളിക്കാന്‍ കൊതിച്ചതും ,
അറിയുന്നുവോ നീ ..? അടരും ദളങ്ങള്‍ തന്‍
നിറവേറിടാത്തോരീ നൊമ്പരങ്ങള്‍..!!
പ്രിയനേ ...ഞാനിന്നുമീ പൂമരച്ചോട്ടിലെ
തണലേല്‍ക്കുവാനായ് കൊതിച്ചിടുന്നു...
കഴിയില്ല , യെങ്കിലും കണ്ണുകള്‍ വീണ്ടുമാ
വിജനമാം പാതയില്‍ ...നിന്നെ ....തിരയുന്നുവോ...!!

2011, ജനുവരി 9, ഞായറാഴ്‌ച

വീണ്ടും...ഒരു വർഷം കൂടി..

വർഷമൊന്നു കഴിഞ്ഞുപോയ് വേഗത്തിൽ
നഷ്ടലാഭക്കണക്കുകൾ നോക്കണം
എത്ര നാളായി കാലരഥത്തിന്റെ
ചക്രമുരുളുന്നതീ വഴിയിങ്ങനെ..!!

ദു:ഖമേകിയ നാളുകളെത്രയോ..
ഇഷ്ടമേകിയ നാളുകളും കൂടെ..
കഷ്ടപ്പാടിനെ കൈ നീട്ടി വാങ്ങിയ
അർഥമില്ലാത്ത ജീവിതസത്യങ്ങൾ..!!

നഷ്ടമെത്രയോ !! എണ്ണുവാനാവാതെ..
ശിഷ്ടകാലം , തിരിച്ചെടുത്തീടണം..
നഷ്ടസ്വർഗ്ഗങ്ങൾ പൊയ്പോയിയെങ്കിലും
ഇപ്പോഴുള്ളതും സ്വർഗ്ഗത്തിലല്ലയോ..!!!

പുണ്യമൊന്നുമേ ചെയ്തില്ല,യെങ്കിലും
പാപമില്ലാത്തോർ കല്ലെറിഞ്ഞീടട്ടെ...
വീണ്ടും തുടരുമീ ജീവിതയാത്രയിൽ
ഇനിയുമെന്തെല്ലാം കാണേണ്ടി വന്നിടാം...!!

ആശയേറെ , വരുംകാലമെങ്കിലും
ആധിയെല്ലാമൊഴിഞ്ഞു നിന്നീടണം..
ആഗ്രഹിക്കുന്നതൊക്കെയും നേടണം..
വേദനകൾ വിരുന്നായി മാറണം...